മുങ്ങിയവര്‍ക്ക് കുരുക്ക് വീഴുന്നു; യുഎഇയില്‍നിന്ന് 15,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയവരില്‍ ഭൂരിഭാഗവും മലയാളികള്‍

ദുബായിലെ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ 70 ശതമാനം തെക്കേ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. അതില്‍ 55 ശതമാനം മലയാളികളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. അതുകൊണ്ടുതന്നെ യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ ഒട്ടേറെ മലയാളികള്‍ കുടുങ്ങും. യു.എ.ഇ. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ പകുതിയിലേറെയും മലയാളികളാണ്. ഇതില്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലുള്ളവര്‍ അറുപതു ശതമാനത്തോളമുണ്ട്. ബാക്കി മറ്റുജില്ലക്കാരാണ്. യു.എ.ഇ.യിലെ 55 ബാങ്കുകളില്‍നിന്നായി 15,000 കോടിയിലേറെ രൂപ വായ്പയെടുത്ത് ഇന്ത്യക്കാര്‍ സ്ഥലംവിട്ടതായാണ് പ്രാഥമിക കണക്കുകള്‍. വായ്പയെടുത്ത് മുങ്ങിയവര്‍ക്ക് പുതിയ വിജ്ഞാപനം വിനയാകുമെന്നതില്‍ സംശയമില്ല.

ഇന്ത്യയിലെ വ്യക്തികള്‍ക്ക് നല്‍കിയ വായ്പ തിരിച്ചുപിടിക്കാന്‍ യു.എ.ഇ. ബാങ്കുകള്‍ മുമ്പ് ഇന്ത്യയിലെ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍, 2018-ല്‍ കേരള ഹൈക്കോടതി വിദേശബാങ്കുകള്‍ക്ക് ഇന്ത്യയില്‍ റിക്കവറി നടത്താന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതോടെ കോടിക്കണക്കിനു രൂപ വായ്പയിനത്തില്‍ നല്‍കിയത് തിരിച്ചുകിട്ടാതെ ബാങ്കുകള്‍ പ്രതിസന്ധിയിലായി.
ഭീമമായ തുക വായ്പയെടുത്ത് മുങ്ങിയതോടെ യു.എ.ഇ.യിലെ ബാങ്കുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ എമിറേറ്റ്സ് എന്‍.ബി.ഡി., ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് അബുദാബി, അബുദാബി കമേഴ്സ്യല്‍ ബാങ്ക്, മഷ്റിഖ് ബാങ്ക് എന്നീ ബാങ്കുകളാണ് ഭീമമായ വായ്പ നല്‍കിയിട്ടുള്ളത്. ഇത്തരം വായ്പകള്‍ തിരിച്ചുപിടിക്കാനാവാതെ യു.എ.ഇ.യിലെ ബാങ്കുകള്‍ വിഷമിക്കുകയായിരുന്നു. ഇത്തരം കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വന്‍തുക തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങള്‍ക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നല്‍കിയിരിക്കുന്നത്.

1999-ലെ ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി കരാറിന്റെ അനുബന്ധമായി ജനുവരി 17-ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം വന്നതോടെ യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധികള്‍, ഇന്ത്യന്‍ കോടതികളിലൂടെ നടപ്പാക്കാനാവുമെന്ന് ഇന്ത്യാ ലോ എല്‍.എല്‍.പി. മാനേജിങ് പാര്‍ട്ണര്‍ കെ.പി. ശ്രീജിത്ത് പറഞ്ഞു. ഇതുവഴി, വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും. യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളുടെ കേസുകള്‍ ഇന്ത്യയില്‍ കൈകാര്യംചെയ്യുന്നത് മുംബൈ ആസ്ഥാനമായ ഇന്ത്യാ ലോ എല്‍.എല്‍.പി.യാണ്.

Similar Articles

Comments

Advertismentspot_img

Most Popular