മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

കാസര്‍ക്കോഡ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ സിഎച്ച് കുഞ്ഞമ്പു സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇന്ന് ചേര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്.

മറ്റാരുടേയും പേര് ഉയര്‍ന്നു വരാത്ത സാഹചര്യത്തില്‍ കുഞ്ഞമ്പുവിനെ തന്നെയാവും മഞ്ചേശ്വരം തിരികെ പിടിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുക എന്ന് ഏതാണ്ട് ഉറപ്പായി. സിപിഎം സംസ്ഥാനസമിതി അംഗമാണ് സിഎച്ച് കുഞ്ഞമ്പു.

ഇക്കുറി സിപിഎം മഞ്ചേശ്വരം തിരികെ പിടിക്കുമെന്ന് കുഞ്ഞമ്പു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുസ്ലീംലീഗിനുള്ളിലെ തര്‍ക്കങ്ങള്‍ യുഡിഎഫിന് വിനയാകുമെന്നും മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കുമെന്നും അന്നത്തെ അതേ രാഷ്ട്രീയ കാലാവസ്ഥയാണ് മണ്ഡലത്തില്‍ ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കെആര്‍ ജയാനന്ദ, ശങ്കര്‍റൈ തുടങ്ങിയ പ്രാദേശിക നേതാക്കളെയാണ് ആദ്യം സിപിഎം മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത് എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ചര്‍ച്ചകള്‍ ജില്ലാ സെക്രട്ടേറിയറ്റിലെത്തിയപ്പോള്‍ കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് പാര്‍ട്ടിക്ക് മുന്നില്‍ ഉണ്ടായിരുന്നത്.

1987 മുതല്‍ തുടര്‍ച്ചയായി മഞ്ചേശ്വരത്ത് ജയിച്ചു വന്ന ചേര്‍ക്കളം അബ്ദുള്ളയെ അട്ടിമറിച്ചാണ് 2006-ല്‍ സിഎച്ച് കുഞ്ഞമ്പു മഞ്ചേശ്വരത്ത് ജയിച്ചത്. മുസ്ലീം ലീഗിനുള്ളില്‍ നിലനിന്ന അഭ്യന്തര തര്‍ക്കങ്ങളാണ് അന്ന് മഞ്ചേശ്വരം പിടിക്കാന്‍ എല്‍ഡിഎഫിന് തുണയായത്.

ഇപ്പോള്‍ വീണ്ടും ഇങ്ങനെയൊരു രാഷ്ട്രീയസാഹചര്യം രൂപപ്പെട്ടെന്നും ലീഗില്‍ ഉടലെടുത്ത ഭിന്നത മുതലാക്കാന്‍ സാധിക്കുന്ന ആളെന്ന നിലയില്‍ കുഞ്ഞമ്പുവാണ് ഇപ്പോള്‍ മുന്നില്‍ നിര്‍ത്താന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി എന്നുമുള്ള വിലയിരുത്തലിലാണ് സിപിഎം എന്നാണ് സൂചന. സംസ്ഥാന നേതൃത്വവും ഈ വികാരത്തോട് യോജിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular