നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. അബുദാബി -കൊച്ചി ഇന്‍ഡിഗോ വിമാനം 12.25ന് വിമാനത്താവളത്തില്‍ ഇറങ്ങി. മുംബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം 12.32നും ഇറങ്ങി.

രണ്ട് പകലും മൂന്ന് രാത്രിയും നീണ്ടു നിന്ന ആശങ്കകള്‍ക്ക് വിരമം ഇട്ടു കൊണ്ടാണ് അബുദാബി -കൊച്ചി ഇന്‍ഡിഗോ വിമാനം പറന്നിറങ്ങി റണ്‍വേ തൊട്ടത്. മഴ കനത്തതോടെ വ്യഴാഴ്ച രാത്രിയാണ് വിമാനത്താവളം അടച്ചത്. വെള്ളിയാഴ്ച രാവിലെ തുറക്കാം എന്ന് പ്രതീക്ഷിച്ചെങ്കിലും ചെങ്ങല്‍ തോട് നിറഞ്ഞൊഴുകിയതോടെ റണ്‍വേയിലും വിമാനത്തിന്റെ പാര്‍ക്കിങ് വേയിലും വെള്ളം ഉയര്‍ന്നു. രണ്ട് ദിവസം എടുത്താണ് വെള്ളം വറ്റിച്ചത്. ഇന്നലെ ഉച്ചയോടെ റണ്‍വേ പ്രവര്‍ത്തനസജ്ജമായി.

വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായെങ്കിലും ഇന്ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ചില വിമാനങ്ങള്‍ റദ്ദാക്കി. പെരുന്നാളിന് നാട്ടിലെത്താന്‍ സാധിക്കുമോ എന്ന് ആശങ്കപ്പെട്ടതായി കൊച്ചിയില്‍ വന്നിറങ്ങിയ ചിലര്‍ പറഞ്ഞു. വിമാത്താവളത്തിന് ചുറ്റുമുള്ള കനാലില്‍ നിന്ന് വെള്ളം നിറഞ്ഞ് കവിയാതെ പുറത്തേക്ക് പമ്പു ചെയ്യുന്ന നടപടി ഇപ്പോഴും തുടരുകയാണ്. 6 മോട്ടോറുകള്‍ ഉപയോഗിച്ചാണ് പമ്പിങ് തുടരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മേഖലയുടെ 60 ശതമാനവും അപ്പോള്‍ വെള്ളത്തിനടിയിലായിരുന്നു. ടെര്‍മിനല്‍ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, ഫയര്‍ സ്റ്റേഷന്‍, ടാക്‌സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറി. എന്നാല്‍ ടെര്‍മിനല്‍ കെട്ടിടത്തിന് അകത്ത് വെള്ളം കയറിയിരുന്നില്ല.

ഏഴ് വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ കുടുങ്ങിയത്. കൊച്ചിയില്‍ എത്തേണ്ട വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. മഴയ്ക്കു ശമനമില്ലാത്തതും ജലനിരപ്പ് ഉയര്‍ന്നതും കണക്കിലെടുത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഞായറാഴ്ചവരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

key notes: Indigo Abu Dhabi flight landed kochi airport nedumbassery cial flood airport

Similar Articles

Comments

Advertismentspot_img

Most Popular