ദുബായില്‍ വാഹനാപകടം; ആറ് മലയാളികള്‍ ഉള്‍പ്പടെ 17 പേര്‍ മരിച്ചു

ദുബായ്: ദുബായില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളക്കം 17 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് മലയാളികളെ തിരിച്ചറിഞ്ഞു. മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളിലുള്ള 31 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ദുബായിലെ അറിയപ്പെടുന്ന സിപിഎം അനുകൂല സാമൂഹ്യപ്രവര്‍ത്തക സംഘടനാ നേതാവാണ് മരിച്ച ജമാലുദ്ദീന്‍. അപകടത്തില്‍ മരിച്ച മറ്റ് രണ്ട് മലയാളികളെ ഇനിയും തിരിച്ചറിയാനുണ്ട്. ആകെ പത്ത് ഇന്ത്യാക്കാരാണ് അപകടത്തില്‍ മരിച്ചത്. ഇന്ത്യാക്കാര്‍ക്ക് പുറമേ ഒരു ഒമാന്‍ സ്വദേശി, ഒരു അയര്‍ലണ്ട് സ്വദേശി, രണ്ട് പാകിസ്ഥാന്‍ സ്വദേശികള്‍ എന്നിവരുടെ മൃതശരീരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്. മരിച്ച ദീപക്കിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യാക്കാര്‍ ദുബായ് റാഷിദ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ റാഷിദ ആശുപത്രിയില്‍ നിന്നും അല്‍പ്പസമയം മുമ്പ് പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൊതു അവധി ദിവസമായ വെള്ളിയാഴ്ച അപകടം നടന്നതുകൊണ്ട് നടപടിക്രമങ്ങള്‍ക്ക് ട്രാഫിക് കോര്‍ട്ടിന്റെ അനുമതികൂടി വേണം. ഈ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ നാളെ മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരാനാകൂ. എന്നാല്‍ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular