പിതാവ് കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്യുന്നുവെന്ന കള്ളപ്പരാതികള്‍ കൂടുന്നു: ഹൈക്കോടതി

കൊച്ചി: കുട്ടിയുടെ സംരക്ഷണാവകാശം കിട്ടാന്‍ പിതാവ് കുഞ്ഞിനെ ലൈംഗികചൂഷണം ചെയ്യുന്നുവെന്ന കള്ളപ്പരാതി നല്‍കുന്ന പ്രവണത കൂടിവരുന്നതായി ഹൈക്കോടതി. ഇത്തരം പരാതികളില്‍ പോക്‌സോ നിയമപ്രകാരമെടുക്കുന്ന കേസിലെ അന്വേഷണ വിവരങ്ങളും കേസ് സാഹചര്യവും കുടുംബകോടതികള്‍ സൂക്ഷ്മമായി വിലയിരുത്തണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരേ പോക്‌സോ നിയമപ്രകാരം കുഞ്ഞിന്റെ അമ്മവീട്ടുകാര്‍ നല്‍കിയ അപ്പീല്‍ തള്ളിയ ജസ്റ്റിസ് കെ. ഹരിലാലും ജസ്റ്റിസ് ടി.വി. അനില്‍കുമാറുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ നിര്‍ദേശം.

അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ സ്ഥിരം സംരക്ഷണാവകാശം അച്ഛന് നല്‍കിയ ഒറ്റപ്പാലം കുടുംബകോടതിയുടെ ഉത്തരവ് അംഗീകരിച്ചുകൊണ്ടാണിത്. അമ്മയുടെ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കുടുംബകോടതിയില്‍വെച്ച് കാണാനുള്ള സമയവും ഹൈക്കോടതി കൂട്ടിനല്‍കി.

നാലുകൊല്ലംമുമ്പ് കുടുംബകോടതിയില്‍ സംരക്ഷണാവകാശ തര്‍ക്കത്തിന് ഹര്‍ജി വന്നപ്പോള്‍ കുഞ്ഞിന് രണ്ടുവയസ്സായിരുന്നു. കുഞ്ഞ് ലൈംഗിക ചൂഷണത്തിനിരയായെന്ന പരാതിക്ക് തെളിവ് ഹാജരാക്കാന്‍ അമ്മവീട്ടുകാര്‍ക്കായില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ആക്ഷേപം തെളിയിക്കുന്ന രേഖകള്‍ കുടുംബകോടതിക്കു മുന്നിലുമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ക്ഷേമത്തിനു ചേരാത്തവിധമുള്ള പെരുമാറ്റം അച്ഛന്റെ ഭാഗത്തുനിന്നുണ്ടായതായി തെളിവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular