ഹര്‍ത്താല്‍: ഡീന്‍ കുര്യാക്കോസിനെ പിന്തുണച്ച് സുധീരന്‍; കോടതി ഇത്തരം വിഷയങ്ങളില്‍ സന്തുലിതമായ നിലപാടാണ് എടുക്കേണ്ടത്

കൊച്ചി: ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരായ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധമറിയിച്ച് വി എം സുധീരന്‍. അനിവാര്യമായ ഘട്ടത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും കോടതി ഇത്തരം വിഷയങ്ങളില്‍ സന്തുലിതമായ നിലപാടാണ് എടുക്കേണ്ടിയിരുന്നതെന്നും സുധീരന്‍ പറഞ്ഞു.

കോടതിയലക്ഷ്യക്കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഡീനിന് ഒരു മാസത്തെ സാവകാശം അനുവദിച്ചിരുന്നു. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഡീന്‍ കുര്യാക്കോസിനൊപ്പം കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളായ എം സി കമറുദ്ദീന്‍, എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന കോടതി വിധി അറിയില്ലേ എന്നും ഡീന്‍ കുര്യാക്കോസ് നിയമം പഠിച്ച ആളല്ലെ എന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയും ഏകെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നേരെത്തെ ചോദിച്ചിരുന്നു. എന്നാല്‍, താന്‍ എല്‍എല്‍ബിക്ക് പഠിച്ചിട്ടേ ഉള്ളുവെന്നും പ്രാക്ടീസ് ചെയതിട്ടില്ലെന്നും മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചുള്ള ജനുവരി ഏഴിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെപ്പറ്റി അറിവില്ലാതെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയെ അറിയിച്ചത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസിനെ 198 കേസുകളില്‍ പ്രതിയാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular