മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ആദ്യം വെടിവച്ചത് പൊലീസെന്ന് റിസോര്‍ട്ടിലെ ജീവനക്കാര്‍

വൈത്തിരി: ലക്കിടിയില്‍ മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ആദ്യം വെടിവച്ചത് മാവോവാദികളാണെന്ന പൊലീസിന്റെ വാദം പൊളിയുന്നു. പോലീസിന്റെ വാദം തള്ളി സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അധികൃതരും രംഗത്തെത്തി. ആദ്യം പോലീസുകാരാണ് വെടിവെച്ചതെന്നും മാവോവാദികള്‍ എത്തിയ വിവരം തങ്ങള്‍ പോലീസിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നും ഉപവന്‍ റിസോര്‍ട്ട് ജീവനക്കാര്‍ വെളിപ്പെടുത്തി.

മാവോവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. മാവോവാദികള്‍ വെടിയുതിര്‍ത്ത് പ്രകോപന അന്തരീക്ഷം സൃഷ്ടിച്ചെന്ന പൊലീസ് വാദത്തെ തള്ളുന്നതാണ് റിസോര്‍ട്ട് അധികൃതരുടെ വെളിപ്പെടുത്തല്‍.

സായുധപോലീസ് സംഘത്തെ കണ്ടപ്പോള്‍ മാവോവാദികളാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണ് കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായയുടെ കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം.

മാവോവാദികള്‍ക്കുനേരെ പോലീസ് വെടിവെച്ചത് ആത്മരക്ഷയ്ക്കുവേണ്ടിയാണ്. പോലീസിനെ കണ്ടപ്പോള്‍ മാവോവാദികളായ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും മാവോവാദികള്‍ അതിന് തയ്യാറാവാതെ വെടിവെച്ചു. ആത്മരക്ഷയ്ക്കായി പോലീസ് തിരിച്ചു വെടിവെച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ജലീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെടിവെപ്പില്‍ വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാഹനത്തിനും കേടുപാടുണ്ടായി. എ.കെ. 47 പോലുള്ള തോക്കുപയോഗിച്ചാണ് മാവോവാദികള്‍ പോലീസിനുനേരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, കൊല്ലപ്പെട്ട ജലീലിന്റെ കൈയില്‍നിന്ന് നാടന്‍ തോക്കാണ് കണ്ടെടുത്തത്. ഇത് സംശയത്തിനിടയാക്കുന്നതായി മനുഷ്യാവകാശപ്രവര്‍ത്തകരും ആരോപിച്ചിട്ടുണ്ട്.

സി.പി. ജലീലിന് വെടിയേറ്റത് പിന്നില്‍ നിന്നാണെന്നതും സംശയം വര്‍ധിപ്പിക്കുന്നു. റിസോര്‍ട്ടിനുപുറത്ത് നിര്‍മിച്ച വാട്ടര്‍ഫൗണ്ടന് സമീപം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിറകില്‍നിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം തുളച്ച് കടന്നുപോയ നിലയിലായിരുന്നു. കൈക്കും വെടിയേറ്റു. ഒട്ടേറെ വെടിയുണ്ടകള്‍ ശരീരം തുളച്ചു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടായ ‘ഉപവനി’ല്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

Similar Articles

Comments

Advertismentspot_img

Most Popular