മനുഷ്യക്കടത്ത്: ഓസ്‌ട്രേലിയയിലേക്കു കടന്ന 80 പേരുടെ വിവരങ്ങള്‍ ലഭിച്ചു

കൊച്ചി: മുനമ്പത്തുനിന്ന് മീന്‍പിടിത്തബോട്ടില്‍ ഓസ്‌ട്രേലിയയിലേക്കു കടന്നതില്‍ 80 പേരുടെ വിശദാംശങ്ങള്‍ പോലീസിനു ലഭിച്ചു. ഇവരുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ബോട്ടില്‍ 120 പേരെങ്കിലും ഉണ്ടാകുമെന്നാണ് നിഗമനം. ഭാരം കൂടിയതിനാലാണ് കുറെപ്പേര്‍ക്ക് തിരിച്ചുപോകേണ്ടി വന്നതും പോയതില്‍ ചിലര്‍ ബാഗുകള്‍ ഉപേക്ഷിച്ചതും. കേസില്‍ ക്രിമിനല്‍ നടപടി ചട്ടം 102 പ്രകാരം തോപ്പുംപടി കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍.) സമര്‍പ്പിച്ചു. മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന നിലയിലാണ് എഫ്.ഐ.ആര്‍. നല്‍കിയത്.

ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബങ്ങളും തമിഴ്നാട്ടുകാരുമാണ് ബോട്ടിലുള്ളത്. നവജാത ശിശു ഉള്‍പ്പെടെ കുട്ടികളും സ്ത്രീകളുമുണ്ട്. മിക്കവരും അടുത്ത ബന്ധുക്കള്‍. സ്വന്തം താത്പര്യപ്രകാരമാണ് ഇവര്‍ പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുനമ്പത്തുനിന്ന് വാങ്ങിയ ദയാമാത-2 ബോട്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ആളുകളെ കയറ്റിവിട്ടത്. ഐസും മീനും സൂക്ഷിക്കുന്നതിനുള്ള ഉള്ളറകള്‍ പൊളിച്ച് ഹാളാക്കി. പകല്‍നേരം ബോട്ടിന്റെ പുറത്തുനിന്ന് യാത്രചെയ്യണം. പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രഭുവും രവിയും ഇങ്ങനെ മൊഴി നല്‍കിയിട്ടുണ്ട്.

പരാതിക്കാര്‍ ഇല്ലാത്ത കേസാണിത്. മുനമ്പം, വടക്കേക്കര പോലീസ് സ്റ്റേഷനുകളില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പലയിടത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ 71 ബാഗുകള്‍ കണ്ടെത്തിയിട്ടുണ്ട്. മോഷണ വസ്തുവോ ഏതെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിക്കപ്പെട്ട വസ്തുവോ എന്ന നിലയിലാണ് സ്വമേധയാ കേസെടുത്തത്.

ജനുവരി 12-ന് രാത്രി മാല്യങ്കരയിലെ സ്വകാര്യ ബോട്ടുജെട്ടിയില്‍നിന്നാണ് ഓസ്ട്രേലിയ ലക്ഷ്യമാക്കി ബോട്ട് പോയത്. ഇന്‍ഡൊനീഷ്യന്‍ തീരംവഴി ഓസ്ട്രേലിയക്കു പോകുമെന്നാണ് കരുതുന്നത്. ആദ്യം ക്രിസ്മസ് ദ്വീപിലേക്കാണ് പോകുന്നതെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ബോട്ട് കണ്ടെത്താനായി നാവിക സേനയും തീരസംരക്ഷണ സേനയും തിരച്ചില്‍ തുടരുകയാണ്. കടലില്‍ ആയിരക്കണക്കിന് മീന്‍പിടിത്ത ബോട്ടുകളുണ്ട്. അതിനാല്‍ ഈ ബോട്ട് കണ്ടെത്തുക ദുഷ്‌കരമാണെന്നു പറയുന്നു.

അതേസമയം മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടവര്‍ ഗുരുവായൂരിലും താമസിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. മൂന്ന് ഹോട്ടലുകളിലായി ഒരാഴ്ചയാണ് സംഘം ഗുരുവായൂരിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ചത്. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ 91 പേരായിരുന്നു സംഘത്തില്‍. സ്ത്രീകളും കുട്ടികളും സംഘത്തില്‍ ഉണ്ടായിരുന്നു.

ജനുവരി നാലു മുതല്‍ പതിനൊന്നു വരെയാണ് മുനമ്പത്തു നിന്ന് കടല്‍മാര്‍ഗം കടന്നതായി സംശയിക്കുന്നവര്‍ ഗുരുവായൂരിലും തങ്ങിയത്. സി.എ.ടവര്‍, പ്രസാദം ഇന്‍, പ്രാര്‍ഥന ഇന്‍ എന്നീ ഹോട്ടലുകളിലായിരുന്നു താമസം.

ഹിന്ദിയും തമിഴുമാണ് ഇവര്‍ സംസാരിച്ചിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഡല്‍ഹി മദാര്‍ഗിരി അംബേദ്കര്‍ കോളനിയില്‍ നിന്നുള്ള സംഘത്തില്‍ ശ്രീലങ്കന്‍ പാസ്പോര്‍ട്ട് ഉള്ളവരും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പികള്‍ പൊലീസ് ശേഖരിച്ചു.

ബോട്ടില്‍ കയറ്റാതെ തിരിച്ചയച്ചവരില്‍ നിന്നാണ് സംഘം ഗുരുവായൂരില്‍ താമസിച്ചിരുന്നതായി വിവരം കിട്ടിയത്. ഗുരുവായൂരില്‍ നിന്ന് ചോറ്റാനിക്കരയിലേക്കും അവിടെ നിന്ന് ചെറായിലേക്കുമാണ് സംഘം പോയതെന്ന് പൊലീസ് കണ്ടെത്തി.

Similar Articles

Comments

Advertismentspot_img

Most Popular