കേരളത്തിലെ മുന്നോക്ക സംവരണത്തിന്റെ കാര്യം ഇടതുമുന്നണി തീരുമാനിക്കുമെന്ന് എ.കെ. ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നാക്ക സംവരണത്തില്‍ എത്ര ശതമാനം വരെ സംവരണം നല്‍കാമെന്നത് ഇടതുമുന്നണി തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. മുന്നാക്കക്കാരിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ സംവരണം നല്‍കുകയുള്ളുവെന്നും സംവരണം നടപ്പിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

10 ശതമാനം വരെ സാമ്പത്തിക സംവരണം നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിയില്‍ പറയുന്നത്. അതിനാല്‍ എത്ര ശതമാനം വരെ സംവരണം അനുവദിക്കാമെന്നതില്‍ വ്യക്തത വരുത്തണം.വരുമാന പരിധിയെക്കുറിച്ച് കേന്ദ്രത്തിന്റെ നിയമത്തില്‍ വ്യക്തമാക്കുന്നില്ല. ആദായനികുതി അടക്കുന്നവര്‍ക്കൊന്നും സംവരണം അനുവദിക്കില്ല. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ സംവരണം നല്‍കാനാവൂ. ഇവരുടെ സാമ്പത്തികപരിധി എത്രയാക്കണമെന്ന് ഇടതുമുന്നണിയും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കും അദ്ദേഹം വ്യക്തമാക്കി.

വരുമാന പരിധിയെക്കുറിച്ച് കേന്ദ്രനിയമത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാം. അതിനായി കെ.ഇ.ആര്‍. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മതി. ഇതിനുപുറമെ കേന്ദ്രസര്‍വീസുമായി ബന്ധപ്പെട്ട സംവരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്നും സംവരണകാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ ഇടതുമുന്നണി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നതായും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഏറെ വൈകിയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular