ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറൊന്നുമല്ല; രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ കുറിച്ചും അര്‍ജുന്‍ വെളിപ്പെടുത്തുന്നു

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്ന് അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അര്‍ജുന്‍. അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ താനല്ല ബാലഭാസ്‌കര്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞിരുന്നു. എ.ടി.എം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലം, ചെറുതുരുത്തി സ്‌റ്റേഷനുകളിലാണ് അര്‍ജുനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്.

ബാലഭാസ്‌കറിനെ ബോധപൂര്‍വം വാഹനം ഇടിപ്പിച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു എന്നാരോപിച്ച് അച്ഛന്‍ പരാതി നല്‍കിയിരുന്നു. ഇതിന് കാരണം സാമ്പത്തിക ഇടപാടുകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറയുന്നു.

അര്‍ജുന്‍ പറയുന്നതിങ്ങനെ…

‘ഈ പറയുന്ന കേസുകളില്‍ എനിക്ക് നേരിട്ട് ബന്ധമില്ല. അന്ന് എന്നെ കൂട്ടുകാര്‍ വിളിച്ചു കൊണ്ടുപോയതാണ്. പക്ഷേ അവര്‍ കുറ്റം ചെയ്തതിനെക്കുറിച്ചൊന്നും എനിക്ക് അറിയുമായിരുന്നില്ല. സംഭവം നടക്കുന്നത് നാല് കൊല്ലം മുന്‍പാണ്. ആ കേസ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. എനിക്ക് എന്റെ നിരപരാധിത്തം തെളിയിക്കണം.

കൊല്ലം വരെ ഞാനാണ് വണ്ടി ഓടിച്ചിരുന്നത്. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ രണ്ടുപേരും ഷെയ്ക്ക് കുടിച്ചു. അതിന് ശേഷം സീറ്റില്‍ ചെന്നു കിടന്നു. ഞാന്‍ ഉറങ്ങിപ്പോയി. ബാലുചേട്ടനാണ് പിന്നെ വണ്ടി എടുത്തത്. പിന്നെ ബോധം വരുമ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആണ്. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പോലീസിനെ ആശയകുഴപ്പത്തില്‍ ആക്കിയത്. ബാലുചേട്ടന്‍ കാര്‍ എടുക്കുന്ന സമയത്ത് ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു.

ഇത്തരം വാര്‍ത്തകള്‍ എന്റെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. എനിക്ക് ഇപ്പോഴും എണീറ്റ് നടക്കാറായിട്ടില്ല. എന്റെ ഇടത് കാലിലും അരയിലും കമ്പിയിട്ടിരിക്കുകയാണ്. തലയുടെ പിറകിലും താടിയിലും പരിക്കുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ കൂടി ഓപ്പറേഷന്‍ ഉണ്ടായിരുന്നു.

ബാലു ചേട്ടനെ പതിനാല് വര്‍ഷങ്ങളായി എനിക്ക് അറിയാം. അന്ന് ഞാന്‍ ജോലിയുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് പോയത്. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഒന്നുമല്ല’ അര്‍ജുന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌ക്കറും മകള്‍ തേജസ്വിനിയും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ അച്ഛന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു അന്വേഷണം. വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍, ബാലഭാസ്‌കറുമായി ബന്ധമുള്ള പാലക്കാട്ടെ ഡോക്ടറുടെ ബന്ധുവാണെന്നും ബാലഭാസ്‌കറിനെ ബോധപൂര്‍വം വാഹനം ഇടിപ്പിച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു അച്ഛന്റെ പരാതിയിലെ ആരോപണം. ഇതിന് കാരണം സാമ്പത്തിക ഇടപാടുകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്‌കര്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു സാക്ഷികളുടെ മൊഴി. ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘത്തെയും ഇതിനായി നിയോഗിച്ചിരുന്നു.

ഇതിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടത്. പാലക്കാടുള്ള ഒരു ആയുര്‍വേദ ഡോക്ടറുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുത്. ഈ ഡോക്ടറെയും ഭാര്യയെും പോലീസ് ചോദ്യം ചെയ്തു. ഇവരുമായി ബാലഭാസ്‌കറിന് എട്ട് ലക്ഷം രൂപയുടെ ഇടപാട് ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ബാലഭാസ്‌കര്‍ ഇവര്‍ക്ക് പണം കടം നല്‍കുകയായിരുന്നു. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് പരിശോധിക്കുകയുണ്ടായി. ഇതില്‍ ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസ് നിലപാട്. അര്‍ജുന്‍ സാമ്പത്തിക ഇടപാട് ആരോപിക്കപ്പെട്ട ഡോക്ടറുടെ ഭാര്യയുടെ സഹോദരന്റെ മകനാണെന്നും പൊലീസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular