മുത്തലാഖ് ബില്‍; മുസ്ലീം ലീഗില്‍ വിവാദമുയരുന്നു

കോഴിക്കോട്/ മലപ്പുറം: ലോക്സഭയില്‍ മുത്തലാഖ് ബില്ലില്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി മുസ്ലിം ലീഗിനകത്തും പുറത്തും വിവാദം കനക്കുന്നു. ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സ്വീകരിച്ച വ്യത്യസ്തമായ നിലപാടുകളും പാര്‍ലമെന്റില്‍ തന്നെ ഹാജരാകാതെ പ്രവാസി വ്യവസായിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത പി കെ കുഞ്ഞാലി കുട്ടിയുടെ നടപടിയും ആണ് വിവാദമായിരിക്കുന്നത്. ബിജെപിയും എന്‍ ഡി എ യും കൊണ്ടുവന്ന മുത്തലാഖ് ബില്ലിനോട് മുസ്ലിം ലീഗ് തീരുമാനിച്ചുറപ്പിച്ച നിലപാട് എന്തായിരുന്നു എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. ബഹിഷ്‌കരിക്കാനായിരുന്നു മുസ്ലിം ലീഗ് തീരുമാനം എന്നാണ് എം കെ മുനീര്‍ വ്യക്തമാക്കിയത്. പുതിയ സാഹചര്യത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ടു ചെയ്തതെന്നും മുനീര്‍ പറയുന്നു.അതേസമയം ബഹിഷ്‌ക്കരിക്കാനോ എതിര്‍ത്ത് വോട്ട് ചെയ്യാനോ പാര്‍ലമെന്റില്‍ പോകാതെ പ്രവാസി വ്യവസായിയുടെ കല്യാണത്തിനു പോയ കുഞ്ഞാലിക്കുട്ടിയുടെ നടപടിയെ ബഹിഷ്‌കരണ തീരുമാനത്തിന്റെ ഭാഗമായി അവതരിപ്പിക്കാനും ലീഗ് നേതൃത്വത്തിലൊരു വിഭാഗം ശ്രമിക്കുന്നു. ഇതാണ് ലീഗിലെ ഭിന്നത മറനീക്കിയത്.

അതേസമയം മുത്തലാഖ് വിവാദം തത്പരകക്ഷികളുടെ കുപ്രചരണമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ല. ഇ.ടി.മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ട് ചെയ്തത് തന്നോട് കൂടി ആലോചിച്ച ശേഷമാണ്. ചര്‍ച്ചയ്ക്ക് ശേഷം സഭ ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം. വോട്ടെടുപ്പില്‍ പങ്കെടുത്തത് പെട്ടെന്ന് എടുത്ത തീരുമാനമാണ്. അത്യാവശ്യമുള്ളതിനാലാണ് ലോക്സഭയില്‍ എത്താതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുത്തലാഖ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു തീരുമാനമെന്ന് എം.കെ.മുനീര്‍ എംഎല്‍എയും പറഞ്ഞു. സഭയിലെ സാഹചര്യമനുസരിച്ചാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ തീരുമാനമെടുത്തത്. എതിര്‍ത്ത് വോട്ട് ചെയ്യാനുളള തീരുമാനം യുക്തിപൂര്‍വ്വം എടുത്തതാണ്. ബാക്കി കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി പറയുമെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം.

ആരോപണങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി തന്നെ മറുപടി നല്‍കുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പ്രതികരിച്ചു. വിവാദത്തോട് കുഞ്ഞാലിക്കുട്ടി തന്നെയാണ് പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപിമാര്‍ മുത്തലാഖ് ബില്ലില്‍ സ്വീകരിച്ച നിലപാടിനെ ന്യായീകരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പന്ത് കുഞ്ഞാലിക്കുട്ടിയുടെ കോര്‍ട്ടിലേക്ക് തന്നെ അടിക്കുകയാണ് ചെയ്തത്. ഇതോടൊപ്പം മുനീറിന്റെ വിശദീകരണം കൂടിയായപ്പോള്‍ പി.കെ.കുഞ്ഞാലിക്കുട്ടി ലീഗിനകത്ത് തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. യൂത്ത് ലീഗിന്റെ ജാഥയിലൂടെയും കെ.ടി.ജലീലിനെതിരായ സമരത്തിലൂടെയും മുസ്ലീംലീഗ് നേടിയെടുത്ത രാഷ്ട്രീയ മേല്‍ക്കൈ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നടപടി വഴി നഷ്ടമായെന്ന ആക്ഷേപം മുസ്ലീംലീഗിനകത്ത് തന്നെ ശക്തമാണ്. ബിജെപിയുടെയും സംഘപരിവാറിന്റെയും ആക്രമണങ്ങളില്‍ നിന്നും ന്യൂനപക്ഷ വിരുദ്ധ നിയമ നിര്‍മ്മാണ നടപടികളില്‍ നിന്നും മുസ്ലീം സമുദായത്തെ സംരക്ഷിക്കാനുള്ള ഏക പാര്‍ട്ടിയാണ് എന്ന് അവകാശപ്പെടുമ്പോഴും മുത്തലാഖ് ബില്ലില്‍ ശരിയായ പ്രതിരോധം ഉയര്‍ത്താനാകാതെ പോയത് മുസ്ലീം ലീഗിനെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കി എന്ന അഭിപ്രായവും ശക്തമാണ്.

മുസ്ലീം ലീഗിലെ ഈ രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് ഐഎന്‍എല്‍, കെ.ടി.ജലീല്‍ എന്നിവര്‍ രംഗത്ത് വന്നു. മുത്തലാഖ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന പി.കെ. കുഞ്ഞാലിക്കുട്ടിയോട് എം പി സ്ഥാനം രാജിവയ്ക്കാന്‍ മുസ്ലീം ലീഗ് ആവശ്യപ്പെടണമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഇത് മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമെന്നും മന്ത്രി പറഞ്ഞു. ബിസിനസിലാണ് താല്‍പര്യമെങ്കില്‍ കുഞ്ഞാലിക്കുട്ടി അതു ചെയ്യട്ടെ. മലപ്പുറത്ത് വീണ്ടും കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പണ്ട് മഞ്ചേരിയില്‍ തോറ്റ കെ പി എ മജീദിന്റെ അനുഭവമാവും ഉണ്ടാവുക എന്നും ജലീല്‍ പറഞ്ഞു.

ബില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് ബി ജെ പിയുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ഐഎന്‍എല്‍ ആരോപിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടി എന്തുകൊണ്ടാണ് മാറി നിന്നതെന്ന് വ്യക്തമാക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടു.

ഇന്നലെയാണ് മുത്തലാഖ് ബില്ല് ലോക്സഭയില്‍ പാസായത്. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും ബില്‍ ലോക്സഭയില്‍ കൊണ്ടുവരികയായിരുന്നു. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബഹിഷ്‌കരിച്ചപ്പോള്‍ സിപിഐഎമ്മും ആര്‍എസ്പിയുടെ എന്‍.കെ.പ്രേമചന്ദ്രനും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. എന്‍.കെ.പ്രേമചന്ദ്രനും അസദുദ്ദീന്‍ ഒവൈസിയും സ്വീകരിച്ച നിലപാട് പോലും മുസ്ലീംലീഗിന് സ്വീകരിക്കാനായില്ല.

സ്വന്തം മകളുടെ കല്യാണത്തിന്റെ തലേ ദിവസമായിട്ടും അസദുദ്ദീന്‍ ഒവൈസി എല്ലാ തിരക്കുകളും മാറ്റി വച്ച് പാര്‍ലിമെന്റിലെത്തി ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയതും ചിലര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. മുസ്ലീം സമുദായത്തിലെ വിഷയമായിട്ടും മുസ്ലീം ലീഗിന്റെ ഒരു എംപി തന്നെ പങ്കെടുക്കാത്തതിനെതിരെ സോഷ്യല്‍മീഡിയയിലടക്കം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.

ഈ വിഷയത്തില്‍ ജിതിന്‍ എന്ന യുവാവ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ജിതിന്റെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:

ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ട മുത്തലാഖ് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടില്‍ സിപിഐഎം എംപിമാര്‍ ബില്ലിനെതിരെ വോട്ടുചെയ്തു.

കോണ്‍ഗ്രസ്സ് എംപിമാര്‍ ഒന്നടങ്കം സഭ ബഹിഷ്‌കരിച്ചു. നിലപാടില്‍ ക്ലാരിറ്റിയുണ്ടായില്ല. ബില്ലിലെ ചില ക്ളോസുകളെ എതിര്‍ത്തെന്നുവരുത്തി വോട്ടെടുപ്പിനുനില്‍ക്കാതെ സ്‌കൂട്ടായി. പതിവ് ‘സ്നോര്‍’ നിലപാട് തന്നെ.

മുസ്ലിം ലീഗും ആര്‍എസ്പിയും പക്ഷേ കോണ്‍ഗ്രസിനൊപ്പം സഭ ബഹിഷ്‌കരിച്ചില്ല. ഇ.ടി. മുഹമ്മദ് ബഷീറും പ്രേമചന്ദ്രനും സിപിഐഎമ്മിനൊപ്പം ബില്ലിനെതിരെ വോട്ടുചെയ്തു.

എന്നാല്‍, മുസ്ലിം ലീഗുകാരുടെ അഭിപ്രായത്തില്‍ ഫാഷിസത്തെ പിടിച്ചുകെട്ടാന്‍ ഡല്‍ഹിക്ക് വണ്ടികയറിയ ദേശീയ രാഷ്ട്രീയത്തിലെ സെന്റര്‍ ഫോര്‍വേഡായ കുഞ്ഞാലിക്കുട്ടി ഇത്രയും പ്രധാനപ്പെട്ട ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി അറിവുണ്ടായിട്ടും സഭയില്‍ വന്നതേയില്ല. കുഞ്ഞാപ്പ നാട്ടിലെ ഏതോ വ്യവസായപ്രമുഖന്റെ വീട്ടില്‍ കല്യാണം കൂടാന്‍ പോയതാണത്രേ.
ഹൈദരാബാദ് എംപിയും അകങകങ നേതാവുമായ അസാസുദ്ദീന്‍ ഒവൈസിയുടെ മകളുടെ കല്യാണ തിരക്കുകള്‍ക്കിടയിലും സഭയില്‍ വന്ന് ബില്ലിനെതിരെ സംസാരിക്കുകയും വോട്ടുചെയ്യുകയും ചെയ്തു. കുഞ്ഞാപ്പയുടെ പ്രയോറിറ്റി നോക്കണേ.

കേരളത്തിലെ ലീഗുകാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?- എന്നാണ് ഫെയ്സ്ബുക്കില്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular