മന്ത്രിയുമായുള്ള ബിജെപി നേതാക്കളുടെ ചര്‍ച്ച വാക്കുതര്‍ക്കത്തിലെത്തി…ജില്ല പ്രസിഡന്റിനെയടക്കം 8 പേര്‍ പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: ദേവസ്വം മന്ത്രിയുമായുള്ള ബിജെപി നേതാക്കളുടെ ചര്‍ച്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. ശരണം വിളിച്ചു പ്രതിഷേധിച്ച ബിജെപി ജില്ല പ്രസിഡന്റിനെയടക്കം 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹകരണ വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കാഞ്ഞങ്ങാടെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ചയ്ക്കു ബിജെപി പ്രസിഡന്റ് കെ.ശ്രീകാന്ത് അനുവാദം തേടിയിരുന്നു. മന്ത്രിയില്‍നിന്ന് അനുവാദം വാങ്ങിയ പൊലീസ് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ചയ്ക്കു സൗകര്യം ഏര്‍പ്പെടുത്തി.
എന്നാല്‍ ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കിടെ മന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്നു ഉച്ചത്തില്‍ ശരണം വിളികളുമായി ബിജെപി നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് ഉടന്‍ തന്നെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. ബിജെപി ജില്ല പ്രസിഡന്റ് കെ.ശ്രീകാന്ത്, നേതാക്കളായ എ.വേലായുധന്‍, സുധാമ ഗോസാദ, പ്രേംരാജ്, മണിലാല്‍, എന്‍.ബാബുരാജ്, രാജേഷ് കായ്ക്കാര്‍, പ്രദീപ് എം.കുട്ടാക്കണി എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്. ഇന്നു മൂന്നിനാണു മന്ത്രി സഹകരണ വാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്യുന്നത്

Similar Articles

Comments

Advertismentspot_img

Most Popular