വിട്ടുവിഴ്ചയില്ലാതെ എം ടി വാസുദേവന്‍ നായര്‍ ; കേസ് 13ലേയ്ക്ക് മാറ്റി

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടി വാസുദേവന്‍ നായര്‍. കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചുനല്‍കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴാണ് അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഈ മാസം 13-ലേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചു.
സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ട് മധ്യസ്ഥ ചര്‍ച്ചയുടെ സാഹചര്യം നിലനില്‍ക്കുന്നല്ല എന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും കേസ് വേഗം തീരണമെന്ന് ആഗ്രഹമുണ്ടെന്നും അതുകൊണ്ട് ചര്‍ച്ചയ്ക്കായി മധ്യസ്ഥനെ വെക്കണമെന്നുമായിരുന്നു ഒക്ടോബര്‍ 25-ന് കേസ് പരിഗണിച്ചപ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയോട് അവശ്യപ്പെട്ടത്. ഇതിലാണ് കോടതി ബുധനാഴ്ച വാദം കേട്ടത്.
മൂന്നുവര്‍ഷംകൊണ്ട് സിനിമ നിര്‍മിക്കാമെന്നു കരാറുണ്ടാക്കി നാലുവര്‍ഷമായിട്ടും ഒന്നും നടക്കാത്തതിനാലാണ് തിരക്കഥ തിരികെയാവശ്യപ്പെട്ട് എം.ടി. കോടതിയെ സമീപിച്ചത്. ശ്രീകുമാര്‍ മേനോനും എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് എതിര്‍ കക്ഷികള്‍. ഒക്ടോബര്‍ പത്തിനാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. തിരക്കഥ ഉപയോഗിക്കുന്നതില്‍നിന്ന് എതിര്‍കക്ഷികളെ കോടതി താല്‍കാലികമായി വിലക്കുകയും ചെയ്തിരുന്നു.
ഭീമ സേനനെ കേന്ദ്രസ്ഥാനത്ത് അവതരിപ്പിക്കുന്ന എം.ടി.യുടെ വിഖ്യാതമായ നോവലിനെ ആസ്പദമാക്കിയുള്ള സിനിമയാണ് പ്രതിസന്ധിയിലായത്. പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടി നിര്‍മിക്കുന്ന ബഹുഭാഷാ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. കരാര്‍ വ്യവസ്ഥയനുസരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും എം.ടി. തിരക്കഥ തയ്യാറാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular