അയ്യപ്പസന്നിധിയില്‍ തൊഴുതു പൊട്ടിക്കരഞ്ഞ് ഐജി എസ്. ശ്രീജിത്തിന്റെ മലയിറക്കം

സന്നിധാനം: അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞു തൊഴുതുകൊണ്ട് ഐജി എസ്. ശ്രീജിത്തിന്റെ മലയിറക്കം. ഇന്ന് പുലര്‍ച്ചെയാണ് ഐജി ശ്രീജിത്ത് ദര്‍ശനം നടത്തിയത്. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു സുരക്ഷയൊരുക്കി വിമര്‍ശനത്തിനിരയായ ഐജി നട തുറന്ന ശേഷം ഇന്നാണ് ദര്‍ശനത്തിനെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണു രഹ്ന ഫാത്തിമയും തെലുങ്കു മാധ്യമപ്രവര്‍ത്തക കവിത ജക്കാലും മല കയറാനെത്തിയത്. കനത്ത സുരക്ഷയില്‍ 180 പൊലീസുകാരുടെ അകമ്പടിയോടെ ഇവരെ വലിയ നടപ്പന്തല്‍ വരെ എത്തിക്കുകയും ചെയ്തു. എന്നാല്‍ പതിനെട്ടാം പടിക്കുതാഴെ പരികര്‍മികളടക്കമുള്ളവര്‍ പ്രതിഷേധിച്ചതോടെ സംഭവം വിവാദമായി. ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്നു പറ ഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇവരെ സന്നിധാനത്തേക്കു വിടേണ്ടെന്ന് നിര്‍ദേശവും കൊടുത്തു. ഇതോടെ പൊലീസ് ഇവരെ പറഞ്ഞു മനസ്സിലാക്കി ദൗത്യത്തില്‍നിന്നു പിന്മാറ്റുകയായിരുന്നു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതികളെ ശബരിമല നടയുടെ പതിനെട്ടാംപടിക്ക് ഇരുനൂറ് മീറ്റര്‍ അകലെ നടപ്പന്തലില്‍ എത്തിച്ചത്. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയിരുന്നു. നടപ്പന്തലിലെ പ്രതിഷേധക്കാരോട് ഐ.ജി സംസാരിച്ചത് വിശ്വാസികളുടെ ഭാഷയിലായിരുന്നു. തന്റെ സുരക്ഷാകവചവും ഹെല്‍മറ്റും അഴിച്ചുവച്ച ശേഷമായിരുന്നു ഇത്.
മറ്റ് വിശ്വാസകളെ പോലെ ഞാനും ഭക്തനാണ്. എന്നാല്‍, സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ട്. നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐ.ജി പ്രതിഷേധക്കാരോട് വ്യക്തമാക്കുകയായിരുന്നു. നിയമം നടപ്പാക്കേണ്ട ബാദ്ധ്യതയുള്ളതിനാലാണ് താന്‍ അവര്‍ക്ക് സുരക്ഷ ഒരുക്കിയതെന്നും ഐ.ജി പറഞ്ഞു. ഐ.ജിയുടെ ഈ വാക്കുകളെ സമചിത്തതയോടെയാണ് ഭക്തര്‍ കേട്ടുനിന്നത്.
എന്നാല്‍ രഹ്ന ഫാത്തിമയെ സന്നിധാനത്തെത്തിച്ചതില്‍ ഐജി ശ്രീജിത്ത് ശക്തമായ വിമര്‍ശനമാണു നേരിട്ടത്. ആക്ടിവിസ്റ്റായ രഹ്നയെ ശ്രീജിത്തിന് അറിയാമായിരുന്നിട്ടും മല കയറാന്‍ അനുവദിച്ചെന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വിമര്‍ശനം.

Similar Articles

Comments

Advertismentspot_img

Most Popular