വിരമിക്കല്‍ പിന്‍വലിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം തിരിച്ചെത്തുന്നു

ബ്രസീല്‍ ടീമിലെ രാജാവായിരുന്ന സൂപ്പര്‍ താരം കളത്തിലേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ വര്‍ഷം ഫുട്ബോളില്‍ നിന്ന് പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ച കക്കാ ആണ് ആരാധകര്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ബൂട്ടണിയാന്‍ പോവുകയാണെന്ന് 36കാരനായ കക്കാ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ വമ്പന്‍മരായ എസി മിലാനു വേണ്ടി കളിക്കുമ്പോഴാണ് ഫിഫയുടെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം കക്കായെ തേടിയെത്തിയത്. മിലാന്റെ ഐക്കണ്‍ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. മിലാന്‍ വിട്ട ശേഷം അതുപോലൊരു മാന്ത്രിക പ്രകടനം കക്കായ്ക്കു പിന്നീട് പുറത്തെടുക്കാനായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മുന്‍ മിലാന്‍ ഉടമസ്ഥനായ സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ ഉടമസ്ഥതയിലുള്ള മോന്‍സയെന്ന ക്ലബ്ബിനു വേണ്ടി കളിച്ചുകൊണ്ടാണ് ഇപ്പോള്‍ കക്കായുടെ തിരിച്ചുവരവ്. ഇറ്റലിയിലെ മൂന്നാം ഡിവിഷനിലെ ലീഗില്‍ കളിക്കുന്ന ക്ലബ്ബാണ് മോന്‍സ. മിലാനു വേണ്ടി കളിച്ചിരുന്നപ്പോള്‍ ബെര്‍ലുസ്‌കോണിയുമായി വളരെ അടുത്ത ബന്ധമാണ് കക്കായ്ക്കുണ്ടായിരുന്നത്. ഈ അടുപ്പമാണ് ഇപ്പോള്‍ ഇതിഹാസത്തിന്റെ തിരിച്ചുവരവിന് തന്നെ കാരണമായിരിക്കുന്നത്.

വിരമിക്കല്‍ പിന്‍വലിച്ച് തന്റെ ക്ലബ്ബിനായി കളിക്കണമെന്ന ബെര്‍ലുസ്‌കോണിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കക്കാ അപ്രതീക്ഷിതമായൊരു തിരിച്ചുവരവിന് സമ്മതം മൂളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലെ മുന്‍ പ്രധാനമന്ത്രി കൂടിയായ ബെര്‍ലുസ്‌കോണി 2017 ഏപ്രിലിലാണ് ഒരു ചൈനീസ് കമ്പനിക്ക് മിലാനെ വില്‍ക്കുന്നത്. 2003 മുതല്‍ 2009വരെ ആറു വര്‍ഷം മിലാന്റെ നെടുംതൂണായിരുന്നു കക്കാ. പൗളോ മാല്‍ഡീനി, ആന്ദ്രെ ഷെവ്ചെങ്കോ എന്നിവരടക്കം ഇതിഹാസതാരങ്ങളുടെ വലിയൊരു നിര തന്നെ അക്കാലത്ത് മിലാനിലുണ്ടായിരുന്നു.

മിലാനു വേണ്ടി 193 മല്‍സരങ്ങളില്‍ ജഴ്സിയണിഞ്ഞ കക്ക 70 ഗോളുകളും നേടിയിട്ടുണ്ട്. 2009ല്‍ മിലാന്‍ വിട്ട് റയല്‍ മാഡ്രിഡിലെത്തിയ കക്കാ 2013ല്‍ മിലാനില്‍ മടങ്ങിയെത്തി. ഒരു സീസണ്‍ മാത്രം കളിച്ച ശേഷം അദ്ദേഹം തന്റെ ആദ്യ ക്ലബ്ബായ സാവോപോളോയിലേക്കും അവിടെ നിന്നും അമേരിക്കന്‍ ലീഗിലെ ഒര്‍ലാന്‍ഡോ സിറ്റിയിലേക്കും ചേക്കേറുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular