പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവരെ ‘അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചു; ചര്‍ച്ച കൊച്ചിയില്‍ അടുത്തമാസം ഏഴിന്

കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരെ താരസംഘടനയായ ‘അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചു. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ചര്‍ച്ച. ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യങ്ങളിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ ‘അമ്മ’ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വനിതാ അംഗങ്ങളെന്ന നിലയില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മൂവരും കത്ത് നല്‍കിയിരുന്നു. ജൂണ്‍ 24ന് ചേര്‍ന്ന ‘അമ്മ’ ജനറല്‍ ബോര്‍ഡ് യോഗത്തിന്റെ അജണ്ടയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയലോചിക്കാതെയുമാണ് ഈ തീരുമാനം എടുത്തതെന്നാണ് ഡബ്ല്യൂസിസിയുടെ പരാതി.

പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും, അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി അമ്മ സ്വീകരിച്ച നടപടികള്‍, അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം അമ്മയുടെ നിയമാവലി രൂപപ്പെടുത്തണം, സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനയ്ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എന്നീ കാര്യങ്ങളിലാണ് പ്രധാനമായും ചര്‍ച്ച വേണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിരിക്കുന്നത്. യോഗം നടന്ന 24ന് തങ്ങള്‍ കേരളത്തിന് പുറത്തായിരുന്നെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും നേരത്തെ നടിമാര്‍ വിശദീകരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular