അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കേണ്ടിയിരുന്നത് ചര്‍ച്ചയ്ക്കുശേഷം, ഡബ്ല്യുസി ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണക്കുന്നുവെന്ന് കമല്‍ഹാസന്‍

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരണവുമായി കമല്‍ഹാസന്‍. ചര്‍ച്ച ചെയ്തതിനുശേഷം വേണമായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് കമല്‍ പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) ഉയര്‍ത്തുന്ന നിലപാടുകളെ താന്‍ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കമലിന്റെ പ്രതികരണം.

തമിഴ്‌നാട്ടിലാണ് ഞാന്‍ ജനിച്ചത്. അതിനാല്‍ തമിഴ്‌നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണം. അതിന്റെ പ്രതിഫലനം അയല്‍ സംസ്ഥാനങ്ങളിലും രാജ്യത്ത് മുഴുവനും ഉണ്ടാകുമെന്നും കമല്‍ പറഞ്ഞു. അഭിനയിക്കാന്‍ അറിയാത്തതുകൊണ്ടാണ് പിണറായി വിജയനെ തനിക്ക് ഇഷ്ടമെന്നും മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസുമായുള്ള ആശയസംവാദത്തിനിടെ കമല്‍ പറഞ്ഞു. പിണറായിയുമായുളള അടുപ്പം കാണുമ്പോള്‍ പലരും ചോദിക്കാറുണ്ട്, നിങ്ങള്‍ ലെഫ്റ്റാണല്ലേയെന്ന്? താന്‍ ഇടതോ വലതോ അല്ലെന്നും നടുവിലാണെന്നും കമല്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ആവശ്യമുണ്ടെന്നു തോന്നിയതിനാലാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. എനിക്ക് 63 വയസ്സായി. എന്റെ പക്കലുളള സമയം കുറവാണ്. എന്നെ സഹായിച്ചാല്‍ ഞാന്‍ നിങ്ങളേ സേവിക്കും. അതാണ് ജനങ്ങളോട് തനിക്ക് പറയാനുളളതെന്ന് കമല്‍ പറഞ്ഞു. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും ജനങ്ങള്‍ക്കാണ് പ്രധാനം. ഒരു സ്റ്റാര്‍ എന്നത് വളരെ ചുരുങ്ങിയ കാലത്തേക്കുളളതാണ്. ഒരു പരിപാടിക്ക് ചീഫ് ഗസ്റ്റ് ആയി എത്തുന്നതുപോലെയാണത്. പരിപാടി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ചീഫ് അല്ല. അതുപോലെ തന്നെയാണ് സ്റ്റാര്‍ പദവിയുമെന്ന് കമല്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular