ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടായിരുന്നു; അമ്മ യോഗത്തില്‍ നടന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഊര്‍മിള ഉണ്ണി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍പ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത തെറ്റാണെന്ന് നടി ഊര്‍മിള ഉണ്ണി. ഞാന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ എഴുതി വെച്ചിരിക്കുന്നതെന്നും ഊര്‍മിള പറഞ്ഞു.

‘നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്’ എന്നാണ് ഞാന്‍ യോഗത്തില്‍ ചോദിച്ചത്. മാധ്യമങ്ങള്‍ ഇതിനെ വളച്ചൊടിക്കുകായിരുന്നു. ഞാന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഊര്‍മിള വ്യക്തമാക്കി.

യോഗം അവസാനിക്കാറായ സമയത്ത് ഇനി ചോദ്യങ്ങള്‍ ബാക്കിയുണ്ടോ എന്ന് വേദിയിലുള്ളവര്‍ ആരാഞ്ഞു. സ്വാഭാവികമായും ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ എന്നൊക്കെ അറിയാന്‍ താല്‍പര്യവും ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും ഊര്‍മിള പറഞ്ഞു.

അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ഊര്‍മിള ഉണ്ണി ആവശ്യപ്പെട്ടു എന്ന വാര്‍ത്ത വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ നടിക്ക് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് യോഗത്തില്‍ സംഭവിച്ചതിനെ കുറിച്ച് ഊര്‍മിള വിശദീകരിച്ചത്.

ദിലീപിന്റെ കാര്യത്തില്‍ സംഘടനയുടെ തീരുമാനം എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന ചോദ്യത്തെ കയ്യടികളോടെയാണ് അവിടെ ഉണ്ടായിരുന്നവര്‍ സ്വീകരിച്ചത്. വൈകുന്നേരം ചേരുന്ന നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കാമെന്ന മറുപടിയും ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടോയെന്ന ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ലെന്നും എല്ലാവരും മിണ്ടാതെ ഇരുന്നുവെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കണം എന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ചു. പത്രക്കാരുടെ ഭാഷയില്‍ കയ്യടിച്ച് പാസാക്കി എന്ന് വേണമെങ്കില്‍ പറയാം. ഊര്‍മിള പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular