ചെങ്ങന്നൂരില്‍ ആദ്യ ലീഡ് എൽഡിഎഫിന്; സജി ചെറിയാന്‍ 2160 വോട്ടിന് മുന്നില്‍

ചെങ്ങന്നൂര്‍: കേളരം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ എല്‍ഡിഎഫിന് ആദ്യ ലീഡ്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. 2160 വോട്ടുകള്‍ക്ക് മുന്നിലാണ് സജി ചെറിയാന്‍. 23 ബൂത്തുകളാണ് ഇവിടെ ഉള്ളത്. ഇതുവരെ 14 ബൂത്തുകളാണ് എണ്ണിക്കഴിഞ്ഞത്.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിനാല് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും. പത്തരയോടെ ആരാവും ചെങ്ങന്നൂരിന്റെ നായകനെന്ന് അറിയാം. 12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.

പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകും. മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.

അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.തപാല്‍ സമരം കാരണം ആകെ 12 വോട്ടുകള്‍ മാത്രമേ കൗണ്ടിംഗ് സ്റ്റേഷനില്‍ എത്തിയിട്ടുള്ളൂ. 799 വോട്ടുകള്‍ ലഭിക്കേണ്ട സ്ഥാനത്താണിത്. ചെറിയ ഭൂരിപക്ഷത്തിനാണ് ഏതെങ്കിലും പാര്‍ട്ടി വിജയിക്കുന്നതെങ്കില്‍ പിന്നീട് തപാല്‍ വോട്ടുകളുടെ കാര്യം നിയമ പോരാട്ടത്തിലേക്ക് നീങ്ങാനും സാധ്യതകളുണ്ട്.

സി.ഐ.എസ്.എഫും കേരള പോലീസും സംയുക്തമായാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ തോക്കുധാരികളായ 85 സി.ഐ.എസ്.എഫ്. ജവാന്‍മാരാണ് അടച്ചുറപ്പുള്ള മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങള്‍ക്ക് കാവല്‍. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ 300 പോലീസുകാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ചുറ്റും കാവലുണ്ട്. മൂന്ന് സി.ഐ.മാരും 18 എസ്.ഐ.മാരും സേവനത്തിനെത്തും.

Similar Articles

Comments

Advertismentspot_img

Most Popular