കുട്ടികളുടെ അശ്ലീല-ബലാത്സംഗ വീഡിയോ പ്രചരിപ്പിക്കല്‍; ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും ഗൂഗിളിനും സുപ്രീം കോടതി പിഴ ചുമത്തി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ശീല-ബലാത്സംഗ വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏപ്രില്‍ 16ന് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ഉത്തരവിനോട് സ്ഥാപനങ്ങളൊന്നും പ്രതികരിച്ചിട്ടില്ലെന്നും ആവശ്യമായ ഒരു രേഖയും സമര്‍പ്പിച്ചില്ലെന്നും ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂണ്‍ 15 നകം രേഖകള്‍ സമര്‍പ്പിക്കാനും ഒരു ലക്ഷം രൂപ പിഴയായി നല്‍കാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സന്നദ്ധ സംഘടനയായ പ്രജ്ജ്വലയാണ് ഇത്തരത്തില്‍ കുറ്റകരമായ വീഡിയോകള്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അഭിഭാഷകയായ അപര്‍ണ ഭട്ടിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. അതേസമയം സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കാനുള്ള പോര്‍ട്ടല്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം ജൂലായ് 15നു മുമ്പ് പ്രവര്‍ത്തനക്ഷമമാക്കാനും കോടതി നിര്‍ദേശം നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular