അപ്രഖ്യാപിത ഹര്‍ത്താല്‍: ഉറവിടം കണ്ടെത്താല്‍ ഡിജിപി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ ഉറവിടം ഉറവിടം കണ്ടെത്താല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡിജിപി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളും പ്രത്യേക സംഘം അന്വേഷിക്കും. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് അക്രമത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത കാര്യവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ എസ്ഡിപിഐയ്ക്ക് പങ്കെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ട്. ആഹ്വാനം ചെയ്തതും പ്രചരിപ്പിച്ചവും ഇവര്‍ ആണ് എന്നാണ് സൂചന. കസ്റ്റഡിയിലായവരില്‍ ഭൂരിഭാഗവും എസ്ഡിപിഐ അനുകൂലികളാണ്.
വ്യാജ ഹര്‍ത്താലിന്റെ മറവില്‍ ഇന്നലെ മലബാറില്‍ പരക്കെ അക്രമങ്ങള്‍ നടന്നിരുന്നു. സംഭവത്തില്‍ വിവിധ സ്റ്റേഷനുകളിലായി നൂറോളം പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഭൂരിഭാഗം പേരെയും ജാമ്യത്തില്‍ വിട്ടെങ്കിലും പൊലീസിന്റെ ജോലി തടസ്സപ്പെടുത്താനും പൊതുമുതല്‍ നശിപ്പിക്കാനും മുന്നില്‍നിന്ന പതിനഞ്ചോളം പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ അനുകൂലികള്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

എടക്കര, പൊന്നാനി, താനൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ പൊലീസുകാര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ട കൂടുതല്‍ പേരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധികളില്‍ സ്ഥിതി ശാന്തമാണ്. താനൂര്‍ മേഖലയില്‍ സംഘര്‍ഷം തടയാന്‍ സായുധ കാവല്‍ ഏര്‍പ്പെടുത്തി. കടകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് താനൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular