ആവല്‍സിന്റെ ഇരട്ട ഗോളില്‍ ചെന്നെയിന് കിരീടം

ബംഗളൂരു: ഐഎസ്എല്‍ നാലാം സീസണിലെ കലാശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈയിന്‍ രണ്ടാം ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു.
ബംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന കലാശപ്പോരില്‍ ബ്രസീലിയന്‍ താരങ്ങളുടെ ചിറകിലേറിയാണ് ചെന്നൈയിന്റെ കിരീടനേട്ടം. ചെന്നൈയിനായി പ്രതിരോധനിരയിലെ ബ്രസീലിയന്‍ താരം മെയ്ല്‍സന്‍ ആല്‍വസ് ഇരട്ടഗോള്‍ നേടി. 17, 45 മിനിറ്റുകളിലായിരുന്നു ആല്‍വ്‌സിന്റെ ഗോളുകള്‍. അവരുടെ മൂന്നാം ഗോള്‍ ബ്രസീലില്‍നിന്നു തന്നെയുള്ള റാഫേല്‍ അഗസ്‌റ്റോയുടെ (67) വകയാണ്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി (9), മിക്കു (90+2) എന്നിവരാണ് ബെംഗളൂരുവിന്റെ ഗോളുകള്‍ നേടിയത്.
ലീഗ് ഘട്ടത്തില്‍ ഉജ്വലമായി കളിച്ച ബെംഗളൂരുവിനെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഫൈനലില്‍ ചെന്നൈയിന്‍ മേധാവിത്തം ഉറപ്പിച്ചത്. ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും പതറാതെ പിടിച്ചുനിന്ന ചെന്നൈയിന്‍, ബെംഗളൂരുവിനെ പിടിച്ചുകെട്ടുകയായിരുന്നു.

pathram:
Leave a Comment