ട്രെയിനില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ സനുഷ കോടതിയിലെത്തി രഹസ്യമൊഴി നല്‍കി; നിയമനടപടികളുമായി മുന്നോട്ട് പോകും

തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടയില്‍ അപമാനിക്കപ്പെട്ട കേസില്‍ യുവനടി സനുഷ നടപടികളുമായി മുന്നോട്ട്. പ്രതിക്കെതിരെ നടി കോടതിയില്‍ രഹസ്യമൊഴി നല്‍കി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് സനുഷ മൊഴിനല്‍കിയത്. കാല്‍ മണിക്കൂറോളം നീണ്ട നടപടിക്രമങ്ങള്‍ക്കുശേഷമാണ് നടി മടങ്ങിയത്. ഫെബ്രുവരി ഒന്നിനു മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. എസി എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനുഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു.

ട്രെയിനില്‍ യുവാവിനെതിരെ പതറാതെ പ്രതികരിച്ച നടി സനുഷയ്ക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സനുഷ പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിന് ഡിജിപി ബെഹ്‌റ പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ബ്ലഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സനുഷയുടെ പരാതിയിന്മേല്‍ തൃശൂര്‍ റെയില്‍വേ പോലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular