ശ്രീജിത്തിന്റെ സമരം ഫലംകണ്ടു… ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും, വിജ്ഞാപനം ശ്രീജിത്ത് കൈമാറി

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരം ഫലം കണ്ടു. ശ്രീജീവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് വിജ്ഞാപനം ശ്രീജിത്തിന് കൈമാറിയത്. വി.ശിവന്‍കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി കുടുംബത്തിനു നല്‍കിയ ഉറപ്പുകള്‍ പാലിച്ചുവെന്ന് എം.വി.ജയരാജന്‍ പറഞ്ഞു. ആരോപണവിധേയര്‍ നേടിയ സ്റ്റേ അവസാനിപ്പിക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

അതേസമയം, സിബിഐ അന്വേഷണം തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപടികളില്‍ തൃപ്തിയില്ല. സര്‍ക്കാരിന് നേരത്തെ തന്നെ നടപടികളെടുക്കാമായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. അന്വേഷണത്തിന്റെ നടപടികള്‍ ആരംഭിച്ചാല്‍ മാത്രമേ സമരം നിര്‍ത്തുകയുള്ളൂ. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

771 ദിവസമായി സിബിഐ അന്വേഷണമാവശ്യപ്പെട്ട് ശ്രീജിത്ത് സമരത്തിലാണ്. അടുത്തിടെ സമരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തമായതോടെ ആയിരക്കണക്കിനു പേരാണ് പിന്തുണയുമായെത്തിയത്. സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയുമുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുകയും ചെയ്തിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംപിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ സമീപിച്ചിരുന്നു. അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.

പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിവ് മരിച്ചത്. സ്റ്റേഷനിലെ സെല്ലില്‍ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാല്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular