വിവാദങ്ങള്‍ക്കൊടുവില്‍ പദ്മാവതി റിലീസിനൊരുങ്ങുന്നു; ഈ മാസം 25ന് തീയറ്ററുകളില്‍ എത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: വിവാദങ്ങളെ തുടര്‍ന്ന് റിലീസിങ്ങ് അനിശ്ചിതത്വത്തിലായ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് ജനുവരി 25ന് റിലീസിന് എത്തുമെന്ന് സൂചന. ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ഭേദഗതികളോടെ സിനിമയുടെ റിലീസ് അനുവദിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പത്മാവതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന രജ്പുത് കര്‍ണിസേന വ്യക്തമാക്കി. സിനിമയുടെ റിലീസ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡും ബിജെപി സര്‍ക്കാറും മാത്രമായിരിക്കും ഉത്തരവാദികളെന്നുമാണ് സംഘടന വ്യക്തമാക്കിയിട്ടുള്ളത്.

അതേ സമയം, സിനിമയുടെ റിലീസിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ സഞ്ജയ് ലീല ബന്‍സാലിയോ നിര്‍മാതാക്കളായ വിയാകോം 18 പിക്ചേഴ്സോ തയാറായിട്ടില്ല. 18 ദിവസത്തിനുള്ളില്‍ സിനിമ റിലീസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുമായി ഇവര്‍ മുന്നോട്ട് പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ പേര് പദ്മാവത് എന്നാക്കണം, 26 ഭാഗങ്ങള്‍ മാറ്റണം,യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണം എന്നി നിര്‍ദേശങ്ങളോടെയാണ് കഴിഞ്ഞ ആഴ്ച സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്.

ചരിത്രം വളച്ചൊടിക്കുന്നതും രജപുത്ര സമുദായത്തിന്റെ വികാരം വൃണപ്പെടുത്തനതും എന്നാണ് ചിത്രത്തിനെതിരെ പ്രധാനമായും നിലനില്‍ക്കുന്ന ആരോപണം. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ പേര് തന്നെ മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചരിത്രബന്ധമില്ലെന്ന് തുടക്കത്തിലും ഇടവേളയിലും എഴുതിക്കാണിക്കണം.സിനിമയില്‍ 26 രംഗങ്ങള്‍ നീക്കം ചെയ്യണം. ചരിത്രകാരന്‍മാര്‍ ഉല്‍പ്പെടുന്ന വിദഗ്ദസമിതിയുടെ ഉപദേശം സ്വീകരിച്ചാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular