‘കാലന്‍ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ’എന്ന് വിളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്, ബല്‍റാമിന്റെ നീചമായ നടപടിയോട് പ്രബുദ്ധകേരളം പൊറുക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാവങ്ങളുടെ പടത്തലവന്‍ സഖാവ് എ കെ ജിയെ അപമാനിച്ച് ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചരണം തീര്‍ത്തും അപലപനീയമാണെന്നും താരതമ്യമില്ലാത്ത ആ രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാവങ്ങളുടെ പടത്തലവന്‍ സഖാവ് എ കെ ജിയെ അപമാനിച്ച് ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചരണം തീര്‍ത്തും അപലപനീയമാണ്.

പ്രധാനമന്ത്രിയും ആര്‍ എസ് എസ് പ്രചാരകനുമായ നരേന്ദ്രമോദിയെ ‘നീച് ആദ്മി’ എന്ന് വിശേഷിപ്പിച്ചതിന് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. സ്വതന്ത്ര്യസമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ്സ് നേതാവുമായ എ കെ ജിയെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച കോണ്‍ഗ്രസ് എം എല്‍ എയോട് എന്താണ് സമീപനമെന്ന് രാഹുല്‍ ഗാന്ധിയും എ കെആന്റണിയും വ്യക്തമാക്കണം.

എ കെ ജിയുടെ മരണത്തിന് കൊതിച്ച് ”കാലന്‍ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ” എന്ന് മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. അന്നുപോലും നികൃഷ്ട മനസുകളില്‍ നിന്നുയരാത്ത കുപ്രചരണമാണ് ഇന്ന് നടത്തുന്നത്.

പാവപ്പെട്ടവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, തൊഴിലാളികള്‍ക്കും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച നേതാവാണ് എ കെ ജി. സ്വാതന്ത്ര്യസമര ചരിത്രത്തിലും എ കെ ജിയുടെ പങ്ക് ചെറുതല്ല. ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള ദേശീയ നേതാക്കള്‍ എ കെ ജിയോട് കാട്ടിയ ആദരവ് പാര്‍ലമെന്റ് രേഖകലിലെ തിളക്കമുള്ള ഏടാണ്. ആദ്യ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിച്ച എ കെ ജി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ ശബ്ദമുയര്‍ത്തി. ഏതൊരു ഇന്ത്യക്കാരന്റെയും എക്കാലത്തെയും അഭിമാനമാണ് എ കെ ജി എന്ന ത്രയാക്ഷരി. പാവങ്ങളുടെ പടത്തലവന്‍ എന്ന വിശേഷണം നിസ്വവര്‍ഗ്ഗത്തിന് വേണ്ടിയുള്ള നിരന്തരപോരാട്ടങ്ങളിലൂടെയാണ് എ കെ ജി ആര്‍ജ്ജിച്ചത്.

താരതമ്യമില്ലാത്ത ആ രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് എം എല്‍ എയുടെ നീചമായ ഈ നടപടിയോട് പ്രബുദ്ധകേരളം ഒരിക്കലും പൊറുക്കില്ല

Similar Articles

Comments

Advertismentspot_img

Most Popular