ആർടിപിസിആർ പരിശോധന: കേരളത്തിൽ 1700 രൂപ; രാജ്യത്തെ ഉയർന്ന നിരക്ക്

ന്യൂഡൽഹി : ആർടിപിസിആർ പരിശോധനയ്ക്കു രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിൽ– 1700 രൂപ. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് – 400 രൂപ. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിൽ– 1200 രൂപ; വീട്ടിലെത്തി സാംപിൾ ശേഖരിക്കുമ്പോൾ 1500–1750 രൂപയും. ഡൽഹിയിലും കർണാടകയിലും 800 രൂപയാണു നിരക്ക്; വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപ.

കേരളത്തിൽ സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരും. വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഈ രീതിയിൽ പലതവണ പരിശോധന വേണ്ടിവരുന്നതു വൻ സാമ്പത്തിക ബാധ്യതയാകുന്നുമുണ്ട്.

കേസുകൾ മുൻപില്ലാത്തവിധം ഉയർന്നുനിൽക്കുമ്പോഴും നിരക്ക് നിയന്ത്രിക്കാനുള്ള ഇടപെടലുണ്ടായിട്ടില്ല. 1500 രൂപയായിരുന്ന നിരക്ക്, ലാബുകളുടെയും ആശുപത്രികളുടെയും ഹർജിയെത്തുടർന്ന് ഹൈക്കോടതി 1700 രൂപയാക്കിയതാണു സർക്കാർ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അടിയന്തര സാഹചര്യം പരിഗണിച്ചു മിക്ക സംസ്ഥാനങ്ങളും നിരക്കു പല തവണ താഴ്ത്തി. മഹാരാഷ്ട്ര സർക്കാർ 6 തവണ ഇടപെട്ട് നിരക്ക് 500 രൂപയാക്കി.

പരിശോധനയ്ക്ക് ആവശ്യമായ റീഏജന്റ്, വൈറൽ ട്രാൻസ്പോർട്ട് മീഡിയം കിറ്റ്, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കുള്ള ചെലവു താരതമ്യേന കുറഞ്ഞു. എന്നാൽ, ലാബ് ജീവനക്കാരുടെ ചെലവ്, ബയോമെഡിക്കൽ മാലിന്യ നിർമാർജനം തുടങ്ങിയ ചെലവുകളാണ് ലാബുകൾ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് രൂക്ഷമായിരിക്കെ, നിരക്കു കുറയ്ക്കുകയോ ലാബുകൾക്കു സർക്കാർ സഹായം അനുവദിച്ചു പരിശോധന കൂട്ടുകയോ വേണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular