അധിക സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുന്‍മാരെ; പുതിയ പഠനം പറയുന്നത് ഇങ്ങനെ

സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള നീലവെളിച്ചം ഉറക്കത്തെ ബാധിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ഇത് പുരുഷന്‍മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തില്‍. അടുത്തിടെ നടത്തിയ വര്‍ച്വല്‍ സ്ലീപ് 2020 മീറ്റിങ്ങിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വൈകുന്നേരും രാത്രി ഏറെ വൈകിയും ഗാഡ്ജറ്റുകളില്‍ നിന്നുള്ള വെളിച്ചവും പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണം കുറയുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യമുള്ള ബീജത്തെയും പ്രത്യുത്പാദനശേഷിയെയും ഫോണ്‍ റേഡിയേഷന്‍ എങ്ങനെ ബാധിക്കുന്നുവെന്നാണ് പഠനം നടത്തിയത്.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോക ജനസംഖ്യയുടെ 15 മുതല്‍ 20 ശതമാനം വരയാണ് വന്ധ്യതാ നിരക്ക്. ഇതില്‍ 20 മുതല്‍ 40 ശതമാനം വരെ പുരുഷ വന്ധ്യതയാണ്. ഇന്ത്യയിലാകട്ടെ 23 ശതമാനം പുരുഷന്‍മാരില്‍ വന്ധ്യതയുണ്ട്.

വന്ധ്യതയുടെ കാരണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മനസ്സിലാക്കുന്നതിനായിട്ടാണ് ഈ പഠനം നടത്തിയത്. ഇലക്ട്രോണിക് ഡിജിറ്റല്‍ മീഡിയയ്ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍ എന്നിവയുടെ ഉപയോഗം ബീജചലനത്തെയും ബീജത്തിന്റെ കട്ടിയെയും കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള ഷോര്‍ട്ട് വേവ്‌ലെങ്ത് ലൈറ്റുകളുടെ സാന്നിധ്യം കൂടുതല്‍ നേരിടേണ്ടി വരുന്നത് ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കാന്‍ ഇടയാക്കും.

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് പുറത്തുവരുന്ന വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുകയും ബീജത്തിന്റെ കൃത്യമായ ഒഴുക്കിനെ തടയുകയും ചെയ്യും. ഇതെല്ലാം പുരുഷന്‍മാരില്‍ വന്ധ്യതയ്ക്ക് ഇടയാക്കും.

സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ ഡി.എന്‍.എയ്ക്കും തകരാറുണ്ടാക്കും. ഈ കോശങ്ങള്‍ക്ക് സ്വന്തമായി കേടുപാടുകള്‍ തീര്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം.

ഈ പഠനഫലം പറയുന്നത് ഗാഡ്ജറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കണം എന്നല്ല. ഉറങ്ങാന്‍ കിടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ അവയുടെ ഉപയോഗം നിര്‍ത്തണം എന്നാണ്.

Similar Articles

Comments

Advertismentspot_img

Most Popular