കര്‍ഷകപ്രക്ഷോപം; ജിയോ വരിക്കാര്‍ വിട്ടുപോകാന്‍ കാരണം ഞങ്ങളല്ലെന്ന് എയര്‍ടെല്‍

ടെലികോം കമ്പനിക്കെതിരെ പഞ്ചാബിലും മറ്റും നടക്കുന്ന കര്‍ഷക പ്രതിഷേധ, ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളുടെ എതിരാളികളാണെന്ന് ജിയോ നല്‍കിയിരിക്കുന്ന പരാതി അര്‍ഹിക്കുന്ന പുച്ഛത്തൊടെ തള്ളിക്കളയണമെന്ന് എയര്‍ടെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ജിയോയുടെ ആരോപണം അടിസ്ഥാനരഹിതവും അരോചകവുമാണെന്ന് എയര്‍ടെല്‍ പറയുന്നു. തങ്ങളുടെ വാദത്തിന് എന്തു തെളിവാണ് ജിയോയുടെ കൈവശമുള്ളതെന്നും എയര്‍ടെല്‍ ചോദിക്കുന്നു. ജിയോ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഭാര്‍തി എയര്‍ടെല്ലിന്റെ ഇടപെടലിനുള്ള തെളിവുകള്‍ പുറത്തു വിടണമെന്നും അല്ലാത്തപക്ഷം അവരുടെ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നുമാണ് എയര്‍ടെല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റിലയന്‍സ് ജിയോ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന് ഡിസംബര്‍ 28ന് നല്‍കിയ പരാതിയെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണ് എന്നാണ് ടെലികോം സെക്രട്ടറി അന്‍ശു പ്രകാശിനു നല്‍കിയ കത്തില്‍ എയര്‍ടെല്‍ പറയുന്നത്. പഞ്ചാബിലും ഹരിയാനയിലും നടക്കുന്ന കര്‍ഷക പ്രക്ഷോപത്തെ തുടര്‍ന്ന് റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടുവെന്നത് തങ്ങള്‍ക്ക് അറിയാമെന്നും എയര്‍ടെല്‍ പറയുന്നുണ്ട്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന പോലെയൊരു പരാതി ഡിസംബര്‍ ആദ്യവും ജിയോ തങ്ങള്‍ക്കെതിരെ നല്‍കിയിരുന്നു. അതിനും അന്ന് മറുപടി നല്‍കിയിരുന്നുവെന്നും എയര്‍ടെല്‍ പറയുന്നു. കര്‍ഷക പ്രതിഷേധത്തിനു പിന്നില്‍ എയര്‍ടെല്‍ ആണെന്നും, അത് ജിയോയുടെ നെറ്റ്‌വര്‍ക്ക് അട്ടിമറിക്കാന്‍ (sabotage) നടത്തുന്നതാണെന്നും അതുവഴി ജിയോയുടെ വരിക്കാര്‍ എയര്‍ടെല്ലിലേക്ക് എത്തുമെന്നു കരുതി നടത്തുന്നതാണ് എന്നും മറ്റുമുള്ള ആരോപണങ്ങള്‍ മര്യാദാലംഘനമാണ് – എയര്‍ടെലിന്റെ ചീഫ് റെഗുലേറ്ററി ഓഫിസര്‍ രാഹുല്‍ വാട്‌സ് ഡോട്ടിന് നല്‍കിയ കത്തില്‍ പറയുന്നു.

കൂടാതെ തങ്ങളുടെ ഇടപെടലിലുള്ള ഒരു തെളിവും ജിയോ ഹാജരാക്കിയിട്ടില്ലെന്നതു ശ്രദ്ധിക്കണമെന്നും എയര്‍ടെല്‍ ആവശ്യപ്പെട്ടു. സത്യംപറഞ്ഞാല്‍, ജിയോ വരിക്കാരെ ബലമായി എയര്‍ടെല്ലിലേക്ക് പോര്‍ട്ടു ചെയ്യിക്കാന്‍ പാകത്തിനുള്ള സര്‍വശക്തരാണ് തങ്ങളെന്ന് ജിയോ വിശ്വസിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറയുന്നു. തങ്ങള്‍ക്ക് ഇത്തരം ശക്തിയൊക്കെ ഉണ്ടായിരുന്നെങ്കില്‍ ജിയോ ഉപയോക്താക്കളെ സമ്പാദിച്ചു കൂട്ടിയ സമയത്ത് അത് തങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പുറത്തെടുത്തേനെ എന്നും എയര്‍ടെല്‍ പറയുന്നു.

അതേസമയം, ജിയോ ഡോട്ടിനു നല്‍കിയ കത്തില്‍ ആരോപിച്ചിരിക്കുന്നത് ഇപ്പോള്‍ പഞ്ചാബിലും, ഹരിയാനയിലും, രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ജിയോ നെറ്റ്‌വര്‍ക്ക് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഭൂരിഭാഗവും തങ്ങളുടെ എതിരാളികളായ എയര്‍ടെല്ലിന്റെയും, വോഡഫോണ്‍ ഐഡിയയുടെയും വിതരണക്കാരും, റീട്ടെയ്‌ലര്‍മാരും, ചാനല്‍ പാര്‍ട്ണര്‍മാരും ചേര്‍ന്ന് ഒപ്പിച്ച ലജ്ജാരഹിതമായ പദ്ധതിയുടെ ഭാഗമാണ് എന്നാണ്. അവര്‍ ഇപ്പോള്‍ നടന്നുവരുന്ന കര്‍ഷക പ്രതിഷേധം മുതലാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ജിയോയ്ക്കു നേരെ നടക്കുന്ന ദുഷ്ടലാക്കോടെയുള്ള ആക്രമണങ്ങള്‍ എന്നാണ് ജിയോയുടെ ആരോപണം. തങ്ങള്‍ക്കെതിരെയുള്ള പ്രചാരണപരിപാടികള്‍ തങ്ങളുടെ സേവനങ്ങള്‍ തകര്‍ത്ത ശേഷം വരിക്കാരെ പോര്‍ട്ടു ചെയ്ത് എതിരാളകള്‍ക്ക് എടുക്കാനായിരുന്നു എന്നാണ് ജിയോ കരുതുന്നത്.

തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന തെളിവുകളില്‍ കൃത്യമായി കാണിക്കുന്നത് എയര്‍ടെലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും ചാനല്‍ പങ്കാളികള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്ക് തകര്‍ക്കുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ജിയോ അവകാശപ്പെടുന്നത്. ജിയോയ്‌ക്കെതിരെയുള്ള ആക്രമണങ്ങള്‍ എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും നിയന്ത്രിച്ചില്ലെന്നും ജിയോ ആരോപിക്കുന്നു. എന്നാല്‍ ഇതിനൊക്കെയുള്ള തെളിവു ചോദിച്ച് ജിയോയ്ക്കു നല്‍കിയ കത്തിനു മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, തങ്ങള്‍ക്കെതിരെ ജിയോ നല്‍കിയ പരാതി തികച്ചും ഔചിത്യമര്യാദ പോലും പാലിക്കാതെയുള്ളതാണെന്ന് എയര്‍ടെല്‍ ആരോപിക്കുന്നു. ഇതിനാല്‍ തന്നെ, ഈ പരാതി അര്‍ഹിക്കുന്ന മുഴുവന്‍ പുച്ഛത്തോടും കൂടെ തള്ളിക്കളയണമെന്നാണ് ഡോട്ടിനോട് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് ജിയോയുടെ ഒരു ശീലമാണ് എന്നത് മുന്‍ സംഭവങ്ങള്‍ നോക്കിയാല്‍ മനസ്സിലാകുമെന്നും അവര്‍ പറയുന്നു. തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി മുഠാളത്തരവും ഭീഷണിപ്പെടുത്തലുമൊക്കെ ഈ കമ്പനി പുറത്തെടുത്തിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളും അത്തരിത്തിലുള്ളതാണെന്ന് എയര്‍ടെല്‍ കുറ്റപ്പെടുത്തുന്നു.

തങ്ങള്‍ കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ശക്തമായ മത്സരത്തെ നേരിട്ടു തന്നെയാണ് നിന്നിട്ടുള്ളതെന്നും അവര്‍ പറയുന്നു. തങ്ങള്‍ സുതാര്യതയോടെയും സ്വഭാവവൈശിശഷ്ട്യത്തോടെയുമാണ് ഇതുവരെ പ്രവര്‍ത്തിച്ചുവന്നത്. ജിയോയുടെ വ്യാജ പരാമര്‍ശത്തെക്കുറിച്ചും എയര്‍ടെല്‍ തങ്ങളുടെ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജിയോയുടെ ടീമുകള്‍ക്ക് എങ്ങനെ സഹായം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളടക്കം തങ്ങള്‍ തുടങ്ങിയ അവസരത്തിലാണ് ജിയോ നട്ടാല്‍ കുരുക്കാത്ത അല്‍പ്പത്തരങ്ങള്‍ അടങ്ങുന്ന കത്ത് എഴുതാന്‍ സമയം കണ്ടെത്തിയത് എന്നത് ശ്രദ്ധിക്കണമെന്നും എയര്‍ടെല്‍ ഡോട്ടിനോട് ആവശ്യപ്പെടുന്നു.

ടെലികോം സേവനങ്ങള്‍ തടസപ്പെടുത്തുന്ന നടപടിയെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും എയര്‍ടെല്‍ പറയുന്നു. അത്യന്താപേക്ഷിതമായ സേവനങ്ങളിലൊന്നാണ് ടെലികോം. അതിനെതിരെയുള്ള ആക്രമണങ്ങള്‍ നിയമലംഘനമാണെന്നും അവര്‍ പറയുന്നു. ടെലികോം സേവനം ഇടതടവില്ലാതെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇപെടലുണ്ടാകണമെന്നും തങ്ങള്‍ എക്കാലത്തും വാദിച്ചുവന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular