ബ്യൂട്ടി പാര്‍ലര്‍ ഉടമയായ യുവതിയുടെ കൊലപാതകം; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവും മകനും

ബ്യൂട്ടി പാര്‍ലര്‍ ഉടമയായ യുവതിയുടെ കൊലപാതകത്തിന്‌ ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവും മകനും ആണെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു മംഗമ്മാൻ പാളയത്ത് താമസിക്കുന്ന ഗീത ഓഗസ്റ്റ് 16-ാം തീയതി പുലർച്ചെയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിൽ മൂന്ന് ബ്യൂട്ടി പാർലറുകളുടെ ഉടമയും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന ഗീത ഭർത്താവുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു താമസം.

ഓഗസ്റ്റ് 16-ന് പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറിയ ക്വട്ടേഷൻ സംഘമാണ് ഗീതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സമയം രണ്ടുപേർ വീടിന്റെ മുകളിൽനിന്ന് താഴേക്ക് ഇറങ്ങുന്നതും മൂന്ന് പേർ വീടിനകത്തേക്ക് കയറുന്നതും കണ്ടിരുന്നതായി അയൽക്കാരൻ മൊഴി നൽകിയിരുന്നു. വെട്ടേറ്റ ഗീതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പോലീസ് സംഘം ആദ്യം മകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് രാവിലെ ഏഴ് മണിയോടെ ഗീതയുടെ വീട്ടിലെത്തിയ മകനെ പോലീസ് ചോദ്യംചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

ഗീതയുടെ പിതാവ് നൽകിയ വസ്തുവിനെ ചൊല്ലിയാണ് ഇരുവർക്കുമിടയിൽ തർക്കംനിലനിന്നിരുന്നത്. ഗീതയുടെ പിതാവിന്റെ പേരിലുള്ള വസ്തു വരുണിനാണ് നൽകിയത്. എന്നാൽ ഇതിനെ ഗീത എതിർക്കുകയും ഒടുവിൽ മകൻ അമ്മയ്ക്ക് പത്ത് ലക്ഷം രൂപ നൽകുകയും ചെയ്തു. നാല് വർഷം മുമ്പായിരുന്നു ഈ സംഭവം.

മുത്തച്ഛൻ നൽകിയ വസ്തു വരുൺ അടുത്തിടെ രണ്ട് കോടി രൂപയ്ക്ക് മറ്റൊരാൾക്ക് വിറ്റു. ഇതിൽ 1.5 കോടി ആദ്യഘട്ടത്തിൽ കിട്ടുകയും ചെയ്തു. ഇതറിഞ്ഞ ഗീത വസ്തുവിൽ അവകാശം ഉന്നയിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തതോടെ സ്ഥലം വാങ്ങിയ വ്യക്തി ബാക്കി തുക നൽകിയില്ല. ഗീത കേസ് പിൻവലിച്ചാൽ മാത്രമേ ബാക്കി തുക നൽകൂ എന്നായിരുന്നു ഇയാളുടെ നിലപാട്. കേസ് പിൻവലിക്കാൻ മകൻ വരുണും ഭർത്താവും പലതവണ ഗീതയുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഗീതയെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular