തലസ്ഥാനത്തെ കോവിഡ് സ്ഥിതി അതിസങ്കീര്‍ണം; ‘ഒരു അഗ്‌നിപര്‍വതത്തിന് മുകളിലാണ് നമ്മളെന്ന് മന്ത്രി

തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് സ്ഥിതി അതിസങ്കീര്‍ണമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. എന്നാല്‍, ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് പോകുന്നത് ജനങ്ങളില്‍ കൂടുതല്‍ ഭയമുണ്ടാക്കും എന്നതിനാല്‍, അത് ഒഴിവാക്കാം എന്ന് മന്ത്രി പറഞ്ഞു. ‘ഒരു അഗ്‌നിപര്‍വതത്തിന് മുകളിലാണ് നമ്മളെന്ന് എല്ലാവരും ഓര്‍ക്കണം. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതാനാകില്ല.’ മന്ത്രിപറഞ്ഞു.

തിരുവനന്തപുരത്ത് സൊമാറ്റോ ഡെലിവറി ബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കൂടാതെ, തലസ്ഥാനത്തെ എല്ലാ ഡെലിവറി ബോയ്‌സിനും ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രോഗം സ്ഥിരീകരിച്ച 16 പേരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ട നാലുപേരും നഗരവാസികളാണ്. നാലു പേരുടെയും ഉറവിടം വ്യക്തമല്ല. ഇതോടെ തിരുവന്തപുരത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം 26 ആയി.

കുന്നത്തുകാല്‍ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍, പാളയം മത്സ്യമാര്‍ക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. നഗരത്തിലെ പലപ്രധാന ഹോട്ടലുകളില്‍ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളിലും ഇയാള്‍ ഭക്ഷണം എത്തിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രോഗം പിടിപ്പെട്ടാതാകാമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ടെന്ന് കെണ്ടത്തിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കല്‍ റെപ്രസെന്റേറ്റീവിന് ധാരാളം ഡോക്ടര്‍മാരുമായും ബന്ധമുണ്ടായിട്ടുണ്ട്. കൂടാതെ ഓണ്‍ലൈന്‍ ഡെലിവറി ബോയ്‌സ് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

pathram:
Leave a Comment