കണ്ണൂരില്‍ ഇന്നലെ പറന്നിറങ്ങിയത് 16 ചാര്‍ട്ടേഡ് വിമാനങ്ങള്‍; 3000 യാത്രക്കാര്‍

കണ്ണൂര്‍: പ്രവാസികളുമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ ഇറങ്ങിയത് 16 ചാര്‍ട്ടേഡ് വിമാനങ്ങള്‍. ആദ്യമായാണു 16 രാജ്യാന്തര വിമാനങ്ങള്‍ കണ്ണൂരില്‍ ഒരു ദിവസം ലാന്‍ഡ് ചെയ്യുന്നത്. 2840 യാത്രക്കാരാണ് ഇന്നലെ എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ മേയ് 12 മുതല്‍ ഇന്നലെ വരെ വന്ദേഭാരത് മിഷന്റെ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ അടക്കം കണ്ണൂരിലെത്തിയ വിമാനങ്ങളുടെ എണ്ണം 100 കടന്നു. 7 വിദേശ വിമാന കമ്പനികളും എത്തി. ഇതുവരെ 18,220 യാത്രക്കാര്‍ കണ്ണൂര്‍ വഴി നാട്ടിലെത്തി. സൗദി എയര്‍ലൈനും സ്‌പൈസ് ജെറ്റും ആദ്യമായാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നത്

വൈകിട്ട് 6 നും 7 നും ഇടയില്‍ എത്തിയത് 4 വിമാനങ്ങള്‍. രണ്ട് വിമാനങ്ങള്‍ തമ്മില്‍ ശരാശരി 15 മിനിറ്റ് വ്യത്യാസം. 15 മിനിറ്റില്‍ വിവിധ ഡെസ്‌കുകളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എത്തുന്നത് 150 നും 200 നും ഇടയില്‍ യാത്രക്കാര്‍. ഇതോടെ പരിശോധനകള്‍ക്കിടയിലെ സാമൂഹിക അകലം വെറുംവാക്കായി.

സൗദി എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍ വിമാനങ്ങളും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. ഇന്നലെ വൈകിട്ട് 5.04ന് ആണ് 257 യാത്രക്കാരുമായി ജിദ്ദയില്‍ നിന്ന് ബോയിങ് 777300 ഇആര്‍ വിഭാഗത്തില്‍ പെടുന്ന വൈഡ് ബോഡി എയര്‍ ക്രാഫ്റ്റ് കണ്ണൂരില്‍ ഇറങ്ങിയത്. വൈകിട്ട് 6.22ന് മസ്‌കത്തില്‍ നിന്നും രാത്രി 9.35ന് സലാലയില്‍ നിന്നും ആണ് സ്‌പൈസ് ജെറ്റ് എത്തിയത്. ഇന്നലെ രാവിലെയാണ് സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ ഇറങ്ങാന്‍ ഡിജിസിഎ അനുമതി ലഭിച്ചത്. ആദ്യമായാണ് സൗദി എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍ വിമാനങ്ങള്‍ കണ്ണൂരില്‍ ഇറങ്ങുന്നത്.

അതേസമയം മൂവായിരത്തിലേറെ യാത്രക്കാര്‍ ഒരു ദിവസം ഇറങ്ങിയതോടെ വീടുകളിലേക്കു പോകാന്‍ വാഹന സൗകര്യം കിട്ടാത്തതായി പരാതി. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാര്‍ക്കു വീടുകളിലെത്താന്‍ പ്രീപെയ്ഡ് ടാക്‌സി മാത്രം. ഇന്നലെ ഒരുക്കിയത് 150 ടാക്‌സികള്‍. 300 ടാക്‌സികള്‍ ഒരുക്കാന്‍ കരാര്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാമത് ഒരു കരാറുകാരനെ കൂടി ടാക്‌സി നടത്തിപ്പിനായി നിലവിലെ സാഹചര്യത്തില്‍ ഉദ്ദേശിക്കുന്നുണ്ട്. ഇന്റ്റിറ്റിയൂഷന്‍ ക്വാറന്റീനിലേക്ക് യാത്രക്കാരെ കൊണ്ടു പോകാന്‍ 13 കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം.

follow us: PATHRAM ONLINE

pathram:
Leave a Comment