അവസാന രോഗിയും ആശുപത്രി വിട്ടു; നിലവില്‍ ഒരു കോവിഡ് രോഗി പോലും ഇല്ലാത്ത രാജ്യം…

രോഗം ഭേദമായി അവസാന രോഗിയും ആശുപത്രി വിട്ടു. ഇതോടെ കോവിഡ് മുക്ത രാജ്യമായി ന്യൂസിലന്‍ഡ്. നിലവില്‍ ഒരു കോവിഡ് രോഗി പോലും രാജ്യത്ത് ഇല്ലെന്നും അവസാന രോഗിയും ഐസോലേഷനില്‍ നിന്ന് മടങ്ങിയതായും ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഈ നാഴികക്കല്ല് തികച്ചും സന്തോഷകരമായ വാര്‍ത്ത ആണെന്നും ആരോഗ്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു.

ഫെബ്രുവരി 28 നു ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഒരൊറ്റ കോവിഡ് കേസ് പോലും ഇല്ലാതെ ആകുന്നത്. എന്നാല്‍ കോവിഡ് മഹാമാരിക്കെതിരായ ജാഗ്രത തുടരണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിസന്ധിയില്‍ ന്യൂസിലന്‍ഡില്‍ ഏഴാഴ്ച നീണ്ട കടുത്ത ലോക്ഡൗണ്‍ കഴിഞ്ഞ മാസം അവസാനമാണ് അവസാനിച്ചത്. മഹാമാരിയുടെ വ്യാപനം തടഞ്ഞതില്‍ ന്യൂസിലന്‍ഡ് രാജ്യത്തിന്റെ കൈയടി നേടിയിരുന്നു.

സൗത്ത് പസിഫിക് രാജ്യമായ ന്യൂസിലന്‍ഡില്‍ 1,154 പേര്‍ക്കാണ് കോവിഡ് ബബാധ സ്ഥിരീകരിച്ചത്. 22 മരണവും രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് കൂടുതല്‍ വ്യാപനത്തിലേക്ക് എത്താതിരിക്കുന്നതിനും കൂടുതല്‍ ആളപായം സംഭവിക്കാതിരിക്കാനും രാജ്യത്തെ പ്രതിരോധത്തിലൂടെ കഴിഞ്ഞു. 17 ദിവസത്തിനിടയില്‍ രാജ്യത്ത് ഒരാള്‍ക്ക് പോലും പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. ഒരൊറ്റ രോഗി മാത്രമായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലുണ്ടായിരുന്നത്. അവസാന രോഗിയും രോഗമുക്തമായി ആശുപത്രി വിടുകയും ചെയ്തു. സ്വകാര്യത കാരണങ്ങളാല്‍ അവസാന രോഗിയുടെ വിവരം പുറത്തുവിട്ടില്ല. ഇതോടെ പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്‌സണ്‍ അലേര്‍ട്ട് ലെവല്‍ 1 ആയി പ്രഖ്യാപിക്കുമെന്നാണ് സൂചന. അലേര്‍ട്ട് ലെവല്‍ 1 ആകുനനതോടെ രാജ്യത്ത് രാജ്യാന്തര അതിര്‍ത്തികളില്‍ നിയന്ത്രണം തുടരുമെങ്കിലും രാജ്യത്ത നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നേക്കും.

Similar Articles

Comments

Advertismentspot_img

Most Popular