ഒരാഴ്ചയ്ക്കുള്ളില്‍ 200 പ്രവാസികളെ കപ്പല്‍ മാര്‍ഗം കൊണ്ടുവരും

ന്യൂഡല്‍ഹി : പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആദ്യ സംഘം മാലദ്വീപില്‍ നിന്നായിരിക്കും. കൊച്ചിയിലാണ് ഇവരെ എത്തിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ 200 പേരെ കപ്പല്‍ മാര്‍ഗം കൊണ്ടുവരും. എത്തുന്നവര്‍ 14 ദിവസം കൊച്ചിയില്‍ ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ സമയത്തെ ചെലവുകള്‍ സ്വയം വഹിക്കേണ്ടിവരും. ഗള്‍ഫില്‍നിന്നും മറ്റും തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് തുക നല്‍കേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കാനാണു സാധ്യത.

മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്‌ട്രേഷന്‍ എംബസികളില്‍ ആരംഭിച്ചു. മുന്‍ഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളില്‍ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ധാരണയിലെത്തുകയും ചെയ്താല്‍ യാത്രയ്ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും. ചില വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലേക്കു മടങ്ങാന്‍ 4.14 ലക്ഷം വിദേശ മലയാളികളാണ് നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തത്.

വിദേശ മലയാളികളില്‍ 61,009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ്. 9827 ഗര്‍ഭിണികളും 10,628 കുട്ടികളും 11,256 വയോജനങ്ങളും 2902 വിദ്യാര്‍ഥികളുമുണ്ട്. വാര്‍ഷികാവധിക്കു വരുന്നവര്‍ 70,638 പേരാണ്, സന്ദര്‍ശന വീസ കാലാവധി കഴിഞ്ഞ 41,236 പേരും വീസ കാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പേരും ജയില്‍ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാല്‍ 1,28,061 പേരും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌

pathram:
Leave a Comment