കൊറോണ: സ്മൃതി മന്ഥനയും നിരീക്ഷണത്തില്‍

മാഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയോട് ഹോം ക്വാറന്റീനില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് അധികൃതര്‍. മഹാരാഷ്ട്രയിലെ സാംഗ്ലി മുനിസിപ്പാലിറ്റിയിലാണ് താരം താമസിക്കുന്നത്. സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ 20 അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഓസ്‌ട്രേലിയയിലെ ടി20 വനിതാ ലോകകപ്പിനു ശേഷം തിരികെയെത്തിയ താരം മുംബൈയിലാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് താരം മാര്‍ച്ച് 23ന് സാംഗ്ലിയില്‍ എത്തി. ആ സമയത്ത് തന്നെ സംസ്ഥാനത്ത് കൊവിഡ് 19 കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം താരം ക്വാറന്റീനില്‍ പ്രവേശിച്ചു. മുംബൈയില്‍ നിന്നാണ് താരം എത്തിയത് എന്നതും ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആരോഗ്യ വകുപ്പ് ഉ ദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. ഓരോ 24 മണിക്കൂറിലും താരത്തിന്റെ ആരോഗ്യസ്ഥിതി ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്.

‘അതെ, മാര്‍ച്ച് 25ന് മന്ഥനയോട് ഹോം ക്വാറന്റീനില്‍ കഴിയാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ദിവസവും മന്ഥനയുടെ ആരോഗ്യ സ്ഥിതി ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഈ മുന്‍കരുതല്‍ എടുക്കുകയാണ്. ഹോം ക്വാറന്റീനില്‍ കഴിയുന്ന ആളുകളെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്’ സാംഗ്ലി ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ രവീന്ര ടാറ്റെ പറഞ്ഞു.

ഇന്ത്യയില്‍ കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ പത്ത് പേരാണ് ഇവിടെ കൊവിഡ് 19 ബാധിച്ച് മരിച്ചത്. 238 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular