കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി ന്യൂസീലന്‍ഡ് താരം; വിഡിയോ കോള്‍ വഴി പണം സമ്പാദിക്കാന്‍ ശ്രമം

കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി താരം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമാകെ നിശ്ചലമായതോടെ, ഇംഗ്ലണ്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തെത്താന്‍ പണത്തിനായി പുതിയൊരു ആശയം കണ്ടെത്തി മുന്‍ ന്യൂസീലന്‍ഡ് താരം. 2005–-2009 കാലഘട്ടത്തില്‍ ന്യൂസീലന്‍ഡ് ജഴ്‌സിയില്‍ കളിച്ചിരുന്ന നീല്‍ ഒബ്രീനാണ് കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി പുതിയൊരു തന്ത്രം പയറ്റുന്നത്. കൊറോണ വൈറസ് വ്യാപനത്തിനിടെ ന്യൂസീലന്‍ഡില്‍ കുടുങ്ങിപ്പോയ ഒബ്രീന്, വിമാനങ്ങള്‍ റദ്ദാക്കിയതോടെ നാട്ടിലേക്കു തിരികെ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ കയ്യിലുള്ള പണവും തീര്‍ന്നതോടെയാണ് ഇംഗ്ലണ്ടിലേക്കു മടങ്ങാന്‍ ‘ക്രൗഡ് ഫണ്ടിങ്’ എന്ന മാര്‍ഗം തേടുന്നത്.

ആരാധകരുമായി സ്‌കൈപ്പിലൂടെയോ മറ്റു വിഡിയോ കോള്‍ സംവിധാനങ്ങളിലൂടെയോ സംവദിക്കാം, പണം തന്നാല്‍ മതിയെന്നാണ് ഒബ്രീന്‍ പറയുന്നത്. ഇതല്ലാതെ നാട്ടിലേക്കു മടങ്ങാന്‍ പണം കണ്ടെത്താന്‍ വേറെ വഴിയില്ലെന്നും ഒബ്രീന്‍ പറയുന്നു. 2005–2009 കാലഘട്ടത്തില്‍ ന്യൂസീലന്‍ഡിനായി 22 ടെസ്റ്റും 10 ഏകദിനവും നാലു ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഒബ്രീന്‍. ഒബ്രീന്റെ ട്വീറ്റില്‍നിന്ന്:ഇംഗ്ലണ്ടിലേക്കു മടങ്ങാന്‍ വിമാന ടിക്കറ്റിന് പണം കണ്ടെത്തുന്നതിന് പുതിയൊരു വഴി തേടുന്നു. ഇതാണ് ആശയം. ക്രിക്കറ്റ്, രാഷ്ട്രീയം, സോസേജ്, മാനസികാരോഗ്യം, സച്ചിന്‍ തുടങ്ങി ഏതു വിഷയത്തെക്കുറിച്ചും ഞാനുമായി 20 മിനിറ്റ് സ്‌കൈപ്പ്/വിഡിയോ കോള്‍ ചെയ്യാന്‍ അവസരം. എനിക്ക് ചെറിയ രീതിയില്‍ പണം നല്‍കാന്‍ സന്നദ്ധതയുള്ള ആര്‍ക്കെങ്കിലും ഈ ആശയത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ മെസേജ് അയയ്ക്കൂ’ – ഒബ്രീന്‍ എഴുതി.

വിരമിച്ചശേഷം ഭാര്യയും മക്കളുമൊത്ത് യുകെയില്‍ സ്ഥിരതാമസമാക്കിയ ഒബ്രീന്‍, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായാണ് ഏതാനും ദിവസം മുന്‍പ് ന്യൂസീലന്‍ഡിലെത്തിയത്. ലോകവ്യാപകമായി കോവിഡ് ഭീതി പടര്‍ന്നുപിടിച്ചതോടെ യുകെയിലേക്കു മടങ്ങാന്‍ ഉദ്ദേശിച്ചതിലും നേരത്തെ ഒബ്രീന്‍ ടിക്കറ്റും ബുക്കു ചെയ്തു. പക്ഷേ, മൂന്നു തവണ ടിക്കറ്റ് ബുക്കു ചെയ്‌തെങ്കിലും ആ വിമാനങ്ങളെല്ലാം റദ്ദാക്കപ്പെട്ടു. ഇതോടെ ന്യൂസീലന്‍ഡില്‍ കുടുങ്ങിയ അവസ്ഥയിലായി താരം.

യുകെയില്‍ വൈറസ് പടര്‍ന്നുപിടിച്ചതോടെ രോഗിയായ ഭാര്യയെ ചൊല്ലിയാണ് ഒബ്രീന്റെ ആശങ്ക. ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. മക്കള്‍ രണ്ടുപേരും തീരെ ചെറുപ്പമാണ്. ഒപ്പമുള്ള അമ്മയ്ക്കാണെങ്കില്‍ വയസ്സ് 80 കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ഭാര്യ റോസിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് ഒബ്രീന്റെ വിഷമം. ഈ സമയത്ത് അവള്‍ക്ക് ആശ്വാസമേകേണ്ട തനിക്ക് കൂടെ നില്‍ക്കാന്‍ പറ്റിയില്ലെന്നും അദ്ദേഹം വിലപിക്കുന്നു. ഈ വൈറസിന് അവളുടെ ജീവനെടുക്കാനാകും. രണ്ടു കൊച്ചു കുട്ടികളും 80 വയസ്സ് പിന്നിട്ട അമ്മയുമൊത്ത് അവള്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നാണ് എന്റെ ആശങ്ക. ഒപ്പം നിന്ന് അവളുടെ വിഷമം പങ്കുവയ്‌ക്കേണ്ട ആളാണ് ഞാന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവളുടെ വിഷമം കൂട്ടാന്‍ മാത്രമേ എന്നേക്കൊണ്ടു പറ്റുന്നുള്ളൂ’ – ഒബ്രീന്‍ പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular