മഞ്ജു, സംയുക്ത, ഗീതു, റിമി, സിദ്ദിഖ് എന്നിവരെ ഈയാഴ്ച വിസ്തരിക്കും

യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിനിമാരംഗത്തെ പ്രമുഖരുടെ വിസ്താരം ഈയാഴ്ച. മഞ്ജു വാര്യര്‍, സംയുക്തവര്‍മ, ഗീതു മോഹന്‍ദാസ്, റിമി ടോമി, സിദ്ധിഖ് എന്നിവരുടെ വിസ്താരമാണ് ഈയാഴ്ച നടക്കുക. ബുധനാഴ്ച വിചാരണ പുനഃരാരംഭിക്കും. കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തെളിയിക്കുന്ന സാക്ഷികളാണിവര്‍. പ്രേരണ തെളിയിക്കുകയാണു പ്രോസിക്യുഷനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ഇവരില്‍ ചിലര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴി വിസ്താരവേളയില്‍ ആവര്‍ത്തിക്കുമോ എന്നാണു പ്രോസിക്യുഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യുഷന്‍ കോടതിയെ അറിയിക്കും. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്.

നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. ‘അമ്മ’യുടെ നേതൃത്വത്തില്‍ എറണാകുളത്തു നടന്ന പ്രതിഷേധപരിപാടിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഇതേതുടര്‍ന്നാണു ദിലീപിലേക്ക് അന്വേഷണസംഘം എത്തിയതും അറസ്റ്റിലാകുന്നതും. അതേ സമയം, ദിലീപും മഞ്ജു വാര്യരും തമ്മില്‍ പഴയ നീരസം ഇപ്പോഴില്ലെന്നു കണക്കുകൂട്ടുന്നവര്‍ ഏറെയാണ്. ദിലീപുമായി ഏറ്റവും അടുപ്പമുള്ള സംവിധായകന്‍ മഞ്ജു വാര്യരെ നായികയാക്കി സിനിമയെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇതിന്റെ സൂചനയാണെന്നും അവര്‍ പറയുന്നു. അതിനിടെ, രണ്ടാം പ്രതിയും വാഹനത്തിന്റെ െ്രെഡവറുമായ മാര്‍ട്ടിന്‍ തന്റെ അഭിഭാഷകനെ മാറ്റിയിട്ടുണ്ട്.

pathram:
Leave a Comment