കേരളത്തില്‍ അഞ്ച് സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം കിട്ടുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ 5 ലോക്‌സഭാ സീറ്റുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം കിട്ടുമെന്ന് എ ഐ സി സി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ വിലയിരുത്തല്‍. ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ 20 സീറ്റുകളിലും വിജയം ഉറപ്പെന്ന് കണ്ടെത്തിയ ഏജന്‍സി റിപ്പോര്‍ട്ടില്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങളെ തരംതിരിച്ചുകൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്.

വയനാട്, മലപ്പുറം, കോട്ടയം, പൊന്നാനി, എറണാകുളം മണ്ഡലങ്ങളിലാണ് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം യു ഡി എഫിന് ലഭിക്കുമെന്ന വിലയിരുത്തല്‍ ഉള്ളത്. അതില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 2 ലക്ഷം കടക്കുമെന്നുറപ്പിച്ചിട്ടുണ്ട്. മൂന്നരലക്ഷത്തിലധികമായാലും അത്ഭുതപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ട്.

ഭൂരിപക്ഷത്തില്‍ രണ്ടാമത് മണ്ഡലം പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറമാണ്. 1.75 ലക്ഷം മുതല്‍ 2 ലക്ഷം വരെ ഇവിടെ ഭൂരിപക്ഷ0 ലഭിക്കുമെന്നാണ് സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മൂന്നാം സ്ഥാനത്തുള്ളത് കോട്ടയമാണ്. 1.25 ലക്ഷം മുതല്‍ 1.50 ലക്ഷം വരെയാണ് കോട്ടയത്ത് തോമസ് ചാഴിക്കാടന് ഭൂരിപക്ഷം പ്രവചിക്കുന്നത്.

ഈ മൂന്ന് മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ 50 ശതമാനത്തിലേറെ വോട്ട് നേടുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് നടന്ന വിവിധ മാധ്യമ സര്‍വേകളില്‍ എല്ലാം ഇത് തന്നെയായിരുന്നു വിലയിരുത്തല്‍. യു ഡി എഫിന് ഒരു ലക്ഷത്തിനുമേല്‍ ഭൂരിപക്ഷം പ്രവചിക്കുന്ന മറ്റ് രണ്ടു മണ്ഡലങ്ങള്‍ എറണാകുളവും പൊന്നാനിയുമാണ്. രണ്ടിടത്തും ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമെന്ന് മാത്രമാണ് വിലയിരുത്തല്‍.

ഭൂരിപക്ഷം 50000 കടക്കുന്ന മണ്ഡലങ്ങളാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. 7 മണ്ഡലങ്ങളാണ് ഈ ലിസ്റ്റിലുള്ളത്. വടകര, കണ്ണൂര്‍, ആലത്തൂര്‍, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളാണ് യു ഡി എഫിന് 50000 ത്തിനുമേല്‍ ഭൂരിപക്ഷത്തില്‍ വിജയം പ്രവചിക്കുന്ന മണ്ഡലങ്ങള്‍. ഇതോടെ കേരളത്തിലെ 12 മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വന്‍ വിജയമായിരിക്കും നേടുകയെന്ന വിലയിരുത്തലാണ് സ്വകാര്യ ഏജന്‍സി എ ഐ സി സിയ്ക്ക് നല്‍കിയിരിക്കുന്നത്.

വിജയം ഉറപ്പിക്കുന്ന മണ്ഡലങ്ങളില്‍ കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. അപ്പോള്‍ തന്നെ എ ഐ സി സി ലിസ്റ്റില്‍ വിജയം ഉറപ്പുള്ള മണ്ഡലങ്ങളുടെ എണ്ണം 16 ആയി.

പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ മികച്ച മുന്നേറ്റം നടത്തിയതായും വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നുവെന്നുമാണ് വിലയിരുത്തല്‍. കാസര്‍കോട്, ചാലക്കുടി, കോഴിക്കോട് മണ്ഡലങ്ങളിലും സ്ഥിതിഗതികള്‍ അവസാന നിമിഷം പുരോഗമിക്കുന്നു എന്ന പ്രതീക്ഷയാണ് സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുള്ളത്.

ഇതോടെ ഈ മണ്ഡലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കെ പി സി സിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 4 മണ്ഡലങ്ങളിലേക്ക് രണ്ടു വീതം സംസ്ഥാന നേതാക്കളെ അവസാനഘട്ട പ്രചരണങ്ങളുടെ മേല്‍നോട്ടത്തിനായി നിയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൂട്ടായ പരിശ്രമം ഉണ്ടായാല്‍ 20 സീറ്റുകളും നേടാമെന്ന ആത്മവിശ്വാസമാണ് ഇതോടെ എ ഐ സി സിയ്ക്കും കെ പി സി സിയ്ക്കുമുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular