വിമാനത്താവളത്തില്‍ യുവതിയുടെ പാസ്‌പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍ നശിപ്പിച്ചെന്ന് പരാതി

സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ മക്കളുമായെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥന്‍ കീറിയെന്ന് പരാതി. മക്കളായ ഫാദില്‍, ഫാഹിം എന്നിവരോടൊപ്പം ദമാമിലേക്ക് പോകാനെത്തിയ കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജയുടെ പാസ്‌പോര്‍ട്ടാണ് ഉദ്യോഗസ്ഥന്‍ കീറിയത്. മാര്‍ച്ച് 23 ന് രാവിലെ എട്ട് മണിക്കാണ് സംഭവം.

ഗള്‍ഫ് എയര്‍ വിമാനയാത്രക്ക് ബോര്‍ഡിങ് പാസ് വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥന് പാസ്‌പോര്‍ട്ട് കൈമാറി. പാസ്‌പോര്‍ട്ട് വാങ്ങി നോക്കിയ ശേഷം നിങ്ങള്‍ക്ക് യാത്ര ചെയ്യാനാവില്ലെന്നും പാസ്‌പോര്‍ട്ട് കീറിയിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. ഷനുജ നോക്കുമ്പോള്‍ പാസ്‌പോര്‍ട്ട് അല്‍പം ഇളകിയ നിലയിലായിരുന്നു.

തുടര്‍ന്ന് കുറച്ചകലെയുള്ള മറ്റൊരു ജീവനക്കാരനോട് എന്തോ സംസാരിച്ചു മടങ്ങിവന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പൂര്‍ണമായും ഇളകി രണ്ടാക്കി മാറ്റിയ പാസ്‌പ്പോര്‍ട്ടാണ് ഷനുജയ്ക്ക് നല്‍കിയത്. ഇതുപയോഗിച്ച് യാത്രാനുമതി നല്‍കാനാവില്ലെന്ന് ഇയാള്‍ അറിയിച്ചു. വിമാനത്താവളത്തില്‍ പ്രവേശിച്ചപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തിരിച്ചു നല്‍കിയ പാസ്‌പോര്‍ട്ടിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷനുജ പറയുന്നു.

പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ചര്‍ച്ച ചെയ്ത ശേഷം ഇവരെ യാത്രക്ക് അനുവദിക്കുകയായിരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനും, മുഖ്യമന്ത്രി പിണറായി വിജയനും പരാതിയയച്ചു. ഡിജിപിക്ക് പരാതി കൈമാറിയതായി മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular