ക്രമക്കേട് നടന്നിട്ടില്ല: റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

ഡല്‍ഹി: റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. റഫാല്‍ ജെറ്റ് വിമാനത്തിന്റെ കാര്യക്ഷമതയില്‍ സംശയമില്ലെന്നും സുപ്രീം കോടതി . അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.
അഭിഭാഷകരായ എംഎല്‍ ശര്‍മ്മ, വിനീത ധന്‍ഡെ, പ്രശാന്ത് ഭൂഷണ്‍ , മുന്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് എന്നിവരാണ് റഫാല്‍ ഇടപാടില്‍ അന്വഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഫ്രഞ്ച് കമ്പനിയായ ഡാസോയില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലും ഓഫ്‌സൈറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
എന്നാല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനായി വിമാനനിര്‍മാതാക്കളായ ദസോള്‍ട്ട് ഇന്ത്യന്‍ പങ്കാളികളെ തീരുമാനിച്ചതില്‍ ഒരു തെറ്റും കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു. കരാറിന്റെ നടപടിക്രമങ്ങളിലും റഫാല്‍ യുദ്ധവിമാനങ്ങളുടെ വിലയിലും സര്‍ക്കാര്‍ തീരുമാനമെടുത്ത രീതിയിലും ക്രമക്കേടുകളില്ലെന്ന് കോടതി കണ്ടെത്തി. സര്‍ക്കാര്‍ എടുക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
സുപ്രീം കോടതി ആവശ്യപ്രകാരം റഫാല്‍ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ നല്‍കിയിരുന്നു. ആദ്യം വിമാനത്തിന്റെ വിലയും കരാറിന്റെ വിശദാംശങ്ങളും പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അതുകൊണ്ട് നല്‍കാനാകില്ല എന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. പിന്നീട് ബിജെപിയുടെ ഉന്നതതല നേതൃത്വത്തിന്റെന തീരുമാനപ്രകാരം വിശദാംശങ്ങള്‍ സീല്‍ വച്ച കവറില്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാരിന്റ് ഈ തീരുമാനം ശരിവയ്ക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി.
വിമാന നിര്‍മ്മാതക്കളായ ദസോള്‍ട്ടുമായുള്ള കരാറിന് ഫ്രഞ്ച് സര്‍ക്കാരിന്റെക നിയമപരമായ ഗ്യാരന്റിയില്ലെന്ന് വാദത്തിനിടെ സമ്മതിച്ച കേന്ദ്രസര്‍ക്കാര്‍ റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കിയിരുന്നു. റഫാല്‍ വിമാനത്തെക്കുറിച്ച് വിശദീകരിക്കാന്‍ എയര്‍വൈസ് മാര്‍ഷല്‍ വി.ആര്‍ ചൗധരി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കോടതിയിലെത്തിയതും കേസിന്റെ നാള്‍വഴിയിലെ അപൂര്‍വ സംഭവമായി.
റഫാല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങള്‍ സുപ്രീം കോടതി തള്ളിയതോടെ മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പരാജയം നേരിട്ട് നില്‍ക്കുന്ന ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും രാഷ്ട്രീയമായി വലിയ ആശ്വാസമായി. റഫാല്‍ ഇടപാടിലെ അഴിമതി ആരോപണമായിരുന്നു പാര്‍ലമെന്റിലും പുറത്തും ബിജെപിക്കെതിരായ കോണ്‍ഗ്രസ് ആക്രമണത്തിന്റെ പ്രധാന പോര്‍മുന.

Similar Articles

Comments

Advertismentspot_img

Most Popular