നടിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി; മോഹന്‍ലാല്‍ പറയുന്നത് കേട്ട് തലകുലുക്കി നിന്ന മാധ്യമപ്രവര്‍ത്തകര്‍ നടിമാരോട് സ്വീകരിച്ച നിലപാടിലും വിമര്‍ശനം; ‘കൂടുതല്‍ ബോറന്മാര്‍ ഞങ്ങളുടെ കൂട്ടത്തില്‍’

കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യുസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം. സംഘടനയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ കടുത്ത അസഭ്യവര്‍ഷമാണു വരുന്നത്. സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി. അതേസമയം, സംഘടനയെ പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്‌ക്കെതിരെ രൂക്ഷമായി തുറന്നടിക്കലായിരുന്നു ശനിയാഴ്ച ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവര്‍ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.

‘ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങള്‍ക്കു മുറിവേറ്റു. വര്‍ഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാന്‍ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളില്‍ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം ‘ ദിലീപിനെതിരെ നടപടിയുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അമ്മയ്ക്കു കത്തു നല്‍കിയ അംഗങ്ങളായ രേവതി, പാര്‍വതി തിരുവോത്ത്, പത്മപ്രിയ എന്നിവര്‍ പറഞ്ഞു. തങ്ങളുടെ സിനിമാ പശ്ചാത്തലം വിശദീകരിച്ച് സ്വയം പരിചയപ്പെടുത്തി പത്രസമ്മേളനം തുടങ്ങിയ ഇവര്‍ അമ്മ പ്രസിഡന്റ് നേരത്തേ തങ്ങളുടെ പേരു പറയാതെ നടിമാര്‍ എന്നു മാത്രം പറഞ്ഞതിന്റെ പ്രതിഷേധമാണിതെന്നും വ്യക്തമാക്കി.

ദീലിപിനെതിരായ നടപടി ജനറല്‍ബോഡി യോഗത്തിനു മാത്രമേ തീരുമാനിക്കാനാവൂവെന്ന അമ്മ നിര്‍വാഹക സമിതി യോഗ നിലപാടിനെ തുടര്‍ന്നാണ് ഇതുവരെ സമൂഹ മാധ്യമങ്ങളിലൂടെ മാത്രം പ്രതികരിച്ചിരുന്ന ഡബ്ല്യുസിസി പത്രസമ്മേളനം വിളിച്ച് പ്രതികരിച്ചത്. അമ്മയില്‍നിന്നു രാജിവച്ച റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, സംവിധായിക അഞ്ജലി മേനോന്‍, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോള്‍, സജിത മഠത്തില്‍, ദിദീ ദാമോദരന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

അതേസമയം താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികള്‍ക്കെതിരെ നടത്തിയ വാര്‍ത്ത സമ്മേളനവുമായി ബന്ധപ്പെട്ട് ചില മാധ്യമ പ്രവര്‍കര്‍ സ്വീകരിച്ച സമീപനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ പരിഹാസവും വിമര്‍ശനവും. മലയാള സിനിമ രംഗത്തെ ആണ്‍കൊയ്മക്കെതിരെ നിലപാടെടുക്കുകയും താരസംഘടനയുടെ നിലപാടിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതിനായിരുന്നു വാര്‍ത്താ സമ്മേളനം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താരസംഘടനയും അതിന്റെ ഭാരവാഹികളും സ്വീകരിച്ച നിലപാടുകളിലെ പൊളളത്തരങ്ങളും ഇരട്ടത്താപ്പുമാണ് രേവതി പാര്‍വതി, പത്മപ്രിയ തുടങ്ങിയ വനിതാകൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിച്ചത്. എന്നാല്‍ ഇവരുടെ വിശദീകരണം കഴിഞ്ഞ ഉടനെയാണ് പ്രസ്‌ക്ലബിലെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ചില മാധ്യമ പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ രൂക്ഷമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. മോഹന്‍ലാലിനെ പോലുള്ളവര്‍ വാര്‍ത്തസമ്മേളനം നടത്തുകയും അദ്ദേഹം ആക്രമിക്കപ്പെട്ട നടിയൊടൊപ്പവും പ്രതിയാക്കപ്പെട്ട നടനോടൊപ്പവുമാണെന്ന് പറഞ്ഞപ്പോള്‍ പോലും അതിനോട് തലയാട്ടി ഉത്തരം കേട്ടവരാണ് വനിതാ സിനിമാ പ്രവര്‍ത്തകരെ ചോദ്യങ്ങളാല്‍ നേരിട്ടത്. ടെലിവിഷനിലും ഫേസ്ബുക്ക് പേജുകളും വഴി ലൈവ് കണ്ടവരാണ് സോഷ്യല്‍ മീഡിയയില്‍ ചില മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തിയത്. ഇങ്ങനെ വിമര്‍ശനം ഉന്നയിച്ചവരില്‍ ഏറെയും മാധ്യമ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു.

നിങ്ങളുടെ മേഖലയിലുളളതിനെക്കാള്‍ കൂടുതല്‍ ബോറന്മാരായ പുരുഷന്മാര്‍ ഞങ്ങളുടെ മേഖലയില്‍ തന്നെയാണ് ഉള്ളതെന്നായിരുന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന പറഞ്ഞത്.

ഷാഹിനയുടെ ഫേസ്ബുക്ക് പേജ്‌

pathram:
Leave a Comment