യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തസ്രാവം!!! പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: യാത്രക്കാരുടെ ചെവിയിലൂടെയും മൂക്കിലൂടെയും രക്തസ്രാവം ഉണ്ടാതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. 166 യാത്രക്കാരുമായി മുംബൈയിലേക്ക് തിരിച്ച മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് ഗുരുതര വീഴ്ച. വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വരികയായിരുന്നു. ഇന്ന് രാവിലായിരുന്നു മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വെയ്‌സ് 9ഡബ്ല്യൂ 697 മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ഉയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. പലര്‍ക്കും മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ഒഴുകാന്‍ തുടങ്ങി. പലര്‍ക്കും കടുത്ത തലവേദനയും തുടങ്ങി.

വിമാനം ടേക്ക് ഓഫ് ചെയ്യുന്ന വേളയില്‍ കാബിന്‍ സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റ് മറന്നുപോയതാണ് മര്‍ദ്ദനവ്യത്യാസത്തിന് കാരണമായതെന്ന് ഡി.ജി.സി.എ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിട്ടു. യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

മര്‍ദം താണതിനെത്തുടര്‍ന്ന് ഓക്സിജന്‍ മാസ്‌ക്കുകള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനത്തിനുള്ളിലെ അവസ്ഥ മൊബൈലില്‍ പകര്‍ത്തി യാത്രക്കാരനായ ദര്‍ഷക് ഹാത്തി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എല്ലാ യാത്രക്കാരും ഓക്സിജന്‍ മാസ്‌ക് ധരിച്ച് ഇരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.

കൃത്യവിലോപം കാട്ടിയ ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular