ദിലീപിനെതിരായ നടപടി മരവിപ്പിച്ചത് പൃഥ്വിയും രമ്യയും ഉള്‍പ്പെട്ട കമ്മിറ്റിയെന്ന് നടന്‍ സിദ്ദിഖ്; അന്നൊന്നും അവര്‍ പുറത്തു പറഞ്ഞില്ല

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്ന് എ.എം.എം.എ സെക്രട്ടറി നടന്‍ സിദ്ദിഖ് പ്രതികരിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.
അഞ്ചോ ആറോപേര്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. സംഘടനയുടെ ബൈലോ പ്രകാരം അതിന് നിയമപരമായ സാധുതയില്ല. ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം.

ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം പിന്നീട് അതേ എക്‌സിക്യൂട്ടീവ് തന്നെ മരവിപ്പിച്ചിരുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജും രമ്യ നമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. അന്ന് അവര്‍ ഇതിനെക്കുറിച്ച് പുറത്ത് പറഞ്ഞില്ലെന്നും സിദ്ദിഖ് പറയുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ അമ്മയുടെ ഭാഗത്തുനിന്ന് തുടരുന്നുണ്ടെന്നും സിദ്ദിഖ് പ്രതികരിച്ചു.

അതിനിടെ ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി പ്രകാശ് രാജ് ഉള്‍പ്പെട്ട കന്നട സിനിമാലോകവും രംഗത്തെത്തി. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് ശേഷം മാത്രമേ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാവൂ എന്ന് കന്നട ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്റ് ഈക്വാലിറ്റി തുടങ്ങിയ സംഘടനകള്‍ എ.എം.എം.എയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് കത്ത് അയച്ചിരിക്കുന്നത്.

അന്‍പത് സിനിമാപ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. അതില്‍ പ്രകാശ് രാജ്, ചേതന്‍, ശ്രദ്ധ ശ്രീനാഥ്, ദിഗന്ത്, മേഘ്‌ന ഗവോങ്കര്‍, ശ്രുതി ഹരിഹരന്‍, കവിതാ ലങ്കേഷ് തുടങ്ങിയവരും ഉള്‍പ്പെടുന്നു.

ആക്രമിക്കപ്പെട്ട നടി എ.എം.എം.എയിലെ അംഗമാണ്. ദിലീപ് കുറ്റക്കാരന്‍ അല്ലെങ്കില്‍ അത് തെളിയുന്നതുവരെ സംഘടന കാത്തിരിക്കണം. സ്ത്രീ സമത്വം വലിയ ചര്‍ച്ചയാകുന്ന ഈ സാഹചര്യത്തില്‍ സംഘടനയുടെ നടപടി അവിശ്വസനീയമാണ് കത്തില്‍ ആവശ്യപ്പെടുന്നു.

എ.എം.എം.എയുടെ നടപടി തെറ്റായ സന്ദേശം ആണ് സമൂഹത്തിന് നല്‍കുന്നത്. എ.എം.എം.എ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്‌ക്കൊപ്പമല്ല എന്ന തോന്നല്‍ ഉണ്ടാക്കുന്നു. ദിലീപ് കുറ്റക്കാരന്‍ ആണെന്ന് ആരും പറയുന്നില്ല. അതേ സമയം അദ്ദേഹം കുറ്റവിമുക്തനുമല്ല. കോടതിയാണ് അത് തീരുമാനിക്കേണ്ടത് ചേതന്‍ അഭിപ്രായപ്പെട്ടു.

എ.എം.എം.സിയില്‍ നിന്ന് രാജിവച്ച് പുറത്തുപോയ നടിമാരെ നടി ശ്രുതി ഹരിഹരന്‍ അഭിനന്ദിച്ചു.

സിനിമയിലെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും വലിയ യുദ്ധമായിരിക്കും ഇത്. അവരുടെ ശബ്ദം ഉയര്‍ന്നത് വലിയ കാര്യമാണ്. പൊതുവെ സിനിമയിലെ സത്രീകളുടെ പ്രശ്‌നങ്ങള്‍ ആരും തുറന്ന് സംസാരിക്കാറില്ല. ഡബ്ലൂ.സി.സി അംഗങ്ങള്‍ ഭയപ്പെടാതെ സുഹൃത്തിന്റെ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതൊരു നല്ല തുടക്കമാണ് ശ്രുതി ഹരിഹരന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular