പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവറെ യുവതി വെടിവെച്ചു

പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്ത യുവതി അറസ്റ്റില്‍. ഗുരുഗ്രാം സെക്ടര്‍ ഒമ്പതിലെ ഭവാനി എന്‍ക്ലേവില്‍ രാവിലെയായിരുന്നു സംഭവം. സപ്ന എന്ന 35കാരിയാണ് 23കാരനായ സുനില്‍ കത്താരിയയെ വെടിവച്ചത്.

വീട്ടില്‍ നിന്ന് ഭവാനി എന്‍ക്ളേവിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന സപ്ന മുന്നില്‍ നിറുത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോ ഡ്രൈവറോട് വാഹനം മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന സുനില്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നു. ഇതേതുടര്‍ന്ന് സ്ഥലത്ത് ഒത്തുകൂടിയ പ്രദേശവാസികള്‍ ഇരുവരെയും സമാധാനത്തില്‍ പറഞ്ഞയച്ചെങ്കിലും തൊട്ടുപിന്നാലെ ഒരു തോക്കുമായി തിരികെയെത്തി സപ്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

എന്നാല്‍ പെട്ടെന്ന് തന്നെ ഒഴിഞ്ഞുമാറിയതിനാല്‍ വെടിയേല്‍ക്കാതെ ഇയാള്‍ രക്ഷപ്പെട്ടു. ചില പ്രദേശവാസികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, തോക്ക് യുവതിയുടെതല്ലെന്ന് കണ്ടെത്തി.

തയ്യല്‍ കടയില്‍ യുവതിയോടൊപ്പം ജോലി നോക്കുന്ന മറ്റൊരാളുടേതാണ് തോക്ക്. ഐ.പി.സി 323, 307, 337 എന്നീ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കേസ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഒളിവില്‍ പോയ യുവതിയുടെ ഭര്‍ത്താവിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും എ.സി.പി രാജിവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular