നാലു മണിക്കൂര്‍ യാത്ര ഇനി 25 മിനിറ്റുകൊണ്ട്; മുംബൈ- പൂനെ റൂട്ടില്‍ ഹൈപ്പര്‍ലൂപ് വരുന്നു

മുംബൈ: മുംബൈ-–പുണെ റൂട്ടില്‍ അതിവേഗ ഗതാഗത പാതയ്ക്കു മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. നാലു മണിക്കൂര്‍ യാത്രാസമയം വെറും 25 മിനുറ്റിലേക്ക് ചുരുക്കാനുള്ള സാങ്കേതിക നീക്കമാണ് വരുന്നത്. യുഎസ് ആസ്ഥാനമായുള്ള വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ കമ്പനിയുടെ സഹകരണത്തോടെ പദ്ധതിയാണ് നടപ്പാക്കുക. അത്യാധുനിക കാലത്തെ ട്രെയിന്‍ പ്രോജക്ട് എന്നു വിശേഷിപ്പിക്കുന്ന ഹൈപര്‍ലൂപ് സാങ്കേതിതകതയാണു കമ്പനി മുംബൈ–പുണെ റൂട്ടില്‍ പരീക്ഷിക്കുക.

ഏകദേശം 150 കിലോമീറ്ററാണ് ഇരുപ്രദേശങ്ങളും തമ്മിലുള്ള ദൂരം. ഈ ദൂരം 25 മിനിറ്റു കൊണ്ട് ഓടിയെത്താമെന്നതാണു ഹൈപര്‍ലൂപ് ട്രെയിന്റെ ഗുണം. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച പ്രാഥമിക പഠനം കമ്പനി അടുത്തിടെ നടത്തിയിരുന്നു. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി നിലവില്‍ യുഎസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ കമ്പനിയുമായി ചര്‍ച്ച നടത്തി. സിഇഒ റോബ് ലോയ്ഡുമായിട്ടായിരുന്നു കൂടിക്കാഴ്ച. കമ്പനിയുടെ നെവാഡയിലെ ടെസ്റ്റ് സൈറ്റും സന്ദര്‍ശിച്ചു.

ഫഡ്‌നാവിസ് മടങ്ങിയെത്തുന്നതിനു പിന്നാലെ കമ്പനിയുടെ എന്‍ജിനീയര്‍മാരും പുണെയിലെത്തും. പ്രോജക്ടുമായി ബന്ധപ്പെട്ട പഠനമാണു ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ പ്രോജക്ട് നടപ്പാക്കാന്‍ 15 കിലോമീറ്റര്‍ പ്രദേശവും ഒരുക്കിയിട്ടുണ്ട്. പുണെ മെട്രോപൊളിറ്റന്‍! റീജ്യനല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് സ്ഥലം കണ്ടെത്തി അനുവദിച്ചത്. പദ്ധതിക്കാവശ്യമായി 70 ശതമാനം അസംസ്‌കൃത വസ്തുക്കളും മഹാരാഷ്ട്രയില്‍ നിന്നു തന്നെ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ഗുണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ‘മാഗ്‌നറ്റിക് മഹാരാഷ്ട്ര’യിലായിരിക്കും ഇതു സംബന്ധിച്ച കരാര്‍ ഒപ്പിടുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരിക്കും കരാര്‍ ഒപ്പിടുകയെന്നും വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. 2024ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.

Similar Articles

Comments

Advertismentspot_img

Most Popular