മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന കേസില്‍ കപ്യാര്‍ പിടിയല്‍; ഒളിവില്‍ കഴിഞ്ഞിരുന്നത് പന്നി ഫാമില്‍

കൊച്ചി: മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന കേസില്‍ മുന്‍ കപ്യാര്‍ പിടിയില്‍. ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന സംഭവത്തിലെ പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്. മലയാറ്റൂര്‍ ഒന്നാം സ്ഥലനത്തിനടുത്തുള്ള പന്നി ഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വനത്തിനുള്ളില്‍ തീര്‍ത്തും അവശനിലയിലായിരുന്നു പ്രതി. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. കുരിശുമുടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് കപ്യാര്‍ക്കെതിരെ ഫാ.സേവ്യര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന കപ്യാര്‍, കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതര്‍ക്കത്തിനു പിന്നാലെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു.

ഇരുവര്‍ക്കുമിടയില്‍ നേരത്തേ മുതല്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലില്‍ കുത്തേറ്റ വൈദികന്‍ രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Similar Articles

Comments

Advertismentspot_img

Most Popular