ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; പതിനാറുകാരിയെ ബന്ധുവായ യുവതി ഉന്നതര്‍ക്ക് കാഴ്ചവെച്ചു, പൊലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് മൊഴി

ആലപ്പുഴ: ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം നടന്നതായി റിപ്പോര്‍ട്ട്. പതിനാറുകാരിയെ അകന്ന ബന്ധുവായ യുവതി രാത്രിയില്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ഉന്നതര്‍ക്ക് കൂട്ടിക്കൊടുക്കാനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മംഗലം സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. അകന്ന ബന്ധുവായ സ്ത്രീ രാത്രിയില്‍ പെണ്‍കുട്ടിയുടെ കൂട്ടിക്കൊണ്ടു പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിന്റെ ചുരളഴിഞ്ഞത്. പോലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.

നാര്‍ക്കോട്ടിക് സെല്ലിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാരാരിക്കുളത്ത് റിസോര്‍ട്ടില്‍ മദ്യംനല്‍കി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയെന്ന് വനിതാ എസ്.ഐ. ജെ.ശ്രീദേവി അറിയിച്ചു. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ആതിര പലദിവസങ്ങളിലും പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടില്‍നിന്നുകൊണ്ടുപോയിരുന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍, കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഇടപെട്ടതിനെത്തുടര്‍ന്നാണ് പ്രശ്നം പോലീസിലെത്തിയത്. തടയാന്‍ശമിച്ചിട്ടും പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോകാന്‍ ബന്ധുവെന്നു പറയുന്ന സ്ത്രീ തുനിഞ്ഞപ്പോള്‍ കൗണ്‍സിലര്‍ തടഞ്ഞു.

പിന്നീട്, ഇരുവരെയും വനിതാ പോലീസിലേല്‍പ്പിച്ചു. കേസില്‍ കൂടുതല്‍ പോലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൗണ്‍സിലര്‍ പറഞ്ഞു. കേസിന്റെ അന്വേഷണച്ചുമതല ആലപ്പുഴ ഡിവൈ.എസ്.പി. പി.വി. ബേബിക്ക് കൈമാറിയതായി ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ അറിയിച്ചു.

പോലീസ് പരിശോധന കുറവായതിനാല്‍ ആലപ്പുഴയില്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘം ധാരാളമുണ്ട്. ആലപ്പുഴ ഒരു സുരക്ഷിത ഹബ്ബാക്കി മാറ്റിയാണ് ഇവരുടെ പ്രവര്‍ത്തനം. ഇതു തടയാനോ പരിശോധിക്കാനോ നിലവില്‍ സംവിധാനമൊന്നുമില്ല.

pathram desk 1:
Leave a Comment