നവകേരള സദസ്സിൽ ജനങ്ങളെ എത്തിക്കാൻ സ്കൂൾ ബസുകൾ ഉപയോ​ഗിക്കേണ്ട; വിദ്യാഭ്യാസ ഡയറക്ടർക്കെതിരേ ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള യാത്രയ്ക്കായി സ്കൂൾ ബസുകൾ നൽകുന്നതു സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയുടെ പിതാവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കേരള മോട്ടർ വാഹന ചട്ടം പ്രകാരം സ്കൂൾ ബസുകൾക്ക് പെർമിറ്റ് നൽകുമ്പോൾ വിദ്യാർഥികളുടെ യാത്രയ്ക്കും മറ്റു വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂയെന്നാണു നിഷ്കർഷിച്ചിരിക്കുന്നത് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നവകേരള സദസ്സിൽ ജനങ്ങളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ നിർദേശം. വിദ്യാഭ്യാസ ഓഫിസർമാർ മുഖേന എല്ലാ സ്കൂളുകളിലെയും പ്രധാനാധ്യാപകർക്കാണു സർക്കുലർ അയച്ചത്. വിവാദമായതോടെ, വിദ്യാർഥികൾക്ക് അസൗകര്യമില്ലാത്ത വിധത്തിൽ വിട്ടുകൊടുക്കാം എന്നു സർക്കുലർ തിരുത്തിയിറക്കി. സംഘാടകസമിതികൾ ആവശ്യപ്പെടുന്ന പക്ഷം ഇന്ധനച്ചെലവും ഡ്രൈവറുടെ ബാറ്റയും ഈടാക്കി ബസുകൾ വിട്ടുനൽകണമെന്നായിരുന്നു ആദ്യ നിർദേശം.

നവകേരള സദസ്സിനിടെ 6 പൊതു അവധി ദിനങ്ങൾ മാത്രമാണുള്ളത്. മറ്റു ദിവസങ്ങളെല്ലാം സ്കൂളുകൾക്കു പ്രവൃത്തിദിവസമാണ്. ഈ സാഹചര്യത്തിൽ സ്കൂൾ ബസുകൾ വിട്ടുകൊടുക്കേണ്ടിവരുന്നതു സ്കൂൾ പ്രവർത്തനം താളം തെറ്റിക്കുമെന്നും വിദ്യാർഥികളുടെ യാത്രയെ ബാധിക്കുമെന്നും ആക്ഷേപമുയർന്നു. ബസുകൾ വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കെ.എസ്‍.യു പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകി. തുടർന്നാണ്, ‘വിദ്യാർഥികൾക്ക് അസൗകര്യമില്ലാത്ത വിധത്തിൽ’ എന്ന ഭേദഗതിയോടെ സർക്കുലർ പുതുക്കിയത്.

നവകേരള സദസിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്കും മറ്റ് സ്‌കൂള്‍ അധികൃതര്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. ഈ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട് സ്വദേശി ഫിലിപ്പ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

ഫിലിപ്പിന്റെ മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഘാടകരുടെ ആവശ്യപ്രകാരം സ്‌കൂള്‍ ബസ് വിട്ടുകൊടുത്താല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും, കുട്ടികളുടെ കുട്ടിയുടെ പഠനത്തെ ബാധിക്കും. അതിനാല്‍ കോടതി വിഷയത്തില്‍ ഇടപെടണമെന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സ്‌കൂള്‍ ബസ് മോട്ടോര്‍ വാഹന നിയമപ്രകാരം, കുട്ടികളെയും അധ്യാപകരെയും കൊണ്ടു വരാനും കൊണ്ടു വിടാനും മാത്രമേ ഉപയോഗിക്കാവൂ. പകരം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ആളുകളെ കയറ്റുന്നതും പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വാദം അംഗീകരിച്ചാണ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്‌കൂള്‍ ബസ് നവകേരള സദസിനായി വിട്ടുകൊടുക്കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടത്. സ്‌കൂളിന്റേതല്ലാത്ത പൊതുപരിപാടികള്‍ക്ക് സ്‌കൂള്‍ ബസ് വിട്ടു നല്‍കാന്‍ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്നതില്‍ വ്യക്തമായ മറുപടി സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular