തായ് വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതിഷേധം

ഹൈദരാബാദ്: തായ്ലാൻഡിൽനിന്നുള്ള വിദ്യാർഥിനിയെ പാർട്ടിക്കിടെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സർവകലാശാലാ അധ്യാപകനെതിരേ കേസെടുത്തു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ 62-കാരനായ പ്രൊഫസർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സർവകലാശാലയിലെ വിദ്യാർഥികളുടെ വാരാന്ത്യ പാർട്ടിയിൽ പങ്കെടുത്ത പ്രൊഫസർ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും അടിക്കുകയും ചെയ്തെന്ന വിദ്യാർഥിനിയുടെ പരാതിയിൽ ഗാച്ചിബൗളി പോലീസാണ് കേസെടുത്തത്. പരാതി ഉയർന്നതിന് പിന്നാലെ സർവകലാശാല കാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

പാർട്ടിക്കിടെ അതിക്രമത്തിന് ശ്രമം നടന്നതായി വിദ്യാർഥിനി തായ് വിദ്യാർഥിനി യൂണിയൻ നേതാവിനെയാണ് ആദ്യം അറിയിച്ചത്. തുടർന്ന് അധ്യാപകനെതിരേ യൂണിവേഴ്സിറ്റി അധികൃതർക്ക് പരാതി നൽകി. എന്നാൽ, സർവകലാശാലയുടെ ഭാഗത്തുനിന്ന് അതിവേഗം നടപടികൾ ഉണ്ടായില്ലെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. തുടർന്നാണ് അധ്യാപകനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയത്. ശനിയാഴ്ച ഗാച്ചിബൗളി സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകി. പ്രൊഫസർ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അത് തടഞ്ഞതിനെത്തുടർന്ന് അടിച്ചെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്തതായി സർവകലാശാല അധികൃതർ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular