മൊബൈലില്‍ ഉച്ചത്തില്‍ പാട്ടുവച്ചു , സഹോദരനെ വിറകുകൊണ്ട്‌ അടിച്ചുകൊന്നു

പട്ടാമ്പി: മൊബൈല്‍ഫോണില്‍ ശബ്‌ദംകൂട്ടി പാട്ടുവച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ വിറകുകൊണ്ടുള്ള സഹോരന്റെ അടിയേറ്റ്‌ യുവാവ്‌ മരിച്ചു. കുലുക്കല്ലൂര്‍ മുളയങ്കാവില്‍ തൃത്താല നടക്കാവില്‍ വീട്ടില്‍ സന്‍ഫര്‍ സാബു(40)വാണു കൊല്ലപ്പെട്ടത്‌. ഇളയ സഹോദരന്‍ സക്കീറി(26)നെ കൊപ്പം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

തിങ്കളാഴ്‌ച വൈകിട്ട്‌ നാലിനായിരുന്നു സംഭവം. സന്‍ഫര്‍ ബാബു മൊബൈലില്‍ പാട്ടുവെച്ചപ്പോള്‍ ശബ്‌ദം കുറയ്‌ക്കാന്‍ സക്കീര്‍ ആവശ്യപ്പെട്ടു. സന്‍ഫര്‍ അനുസരിക്കാതിരുന്നതോടെ അടിപിടിയായി. അതിനിടെ വീടിനു പുറത്തേക്കു വന്ന സക്കീര്‍ വിറകുകൊള്ളികൊണ്ട്‌ സന്‍ഫറിനെ മര്‍ദിക്കുകയായിരുന്നെന്ന്‌ പോലീസ്‌ പറയുന്നു. തലയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ സാബുവിനെ ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സയിലായിരുന്ന സന്‍ഫര്‍ സാബു ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്കാണു മരിച്ചത്‌. ഊട്ടിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഉമ്മയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു. ഷൊര്‍ണൂര്‍ ഡിവൈ.എസ്‌.പി: വി. സുരേഷ്‌, കൊപ്പം എസ്‌.ഐ: എം.ബി. രാജേഷ്‌ എന്നിവര്‍ സ്‌ഥലത്തെത്തി. ഡോഗ്‌ സ്‌ക്വാഡും ഫോറന്‍സിക്‌, വിരലടയാള വിദഗ്‌ധരും തെളിവു ശേഖരിച്ചു. മാനസികപ്രശ്‌നമുള്ളയാളാണ്‌ പ്രതി സക്കീറെന്ന്‌ കുടുംബാംഗങ്ങള്‍ പറഞ്ഞു.
പ്രതിയുമായി പോലീസ്‌ നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിനുപയോഗിച്ച വിറകുകഷണം സ്‌ഥലത്തുനിന്ന്‌ കണ്ടെടുത്തു. കൊല്ലപ്പെട്ട സന്‍ഫര്‍ സാബുവിന്‌ ഭാര്യയും കുട്ടികളുമുണ്ട്‌. പിതാവ്‌: സൈതലവി. മാതാവ്‌: കദീജ. മറ്റു സഹോദരങ്ങള്‍: റഫീഖ്‌, നൗഷാദ്‌, നസീര്‍.

Similar Articles

Comments

Advertismentspot_img

Most Popular